ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് കുമാർ ജയിനെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാമത്തെ ഡെപ്യൂട്ടി ഗവർണറാണ് ഇദ്ദേഹം.
2017ൽ ആഗസ്റ്റിൽ എസ്.എസ്. മുന്ദ്ര വിരമിച്ച ഒഴിവിലേയ്ക്കാണ് ജയിനെ തിരഞ്ഞെടുത്തത്. ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയും ആയിരുന്ന എം.കെ ജെയിൻ കഴിഞ്ഞ വർഷമാണ് ഐഡിബിഐ ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്.
മൂന്നു വർഷക്കാലത്തേയ്ക്കാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറായി ജെയിൻ നിയമിക്കപ്പെട്ടിരിക്കുന്നത്. പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളത്തിന് പുറമേ പ്രത്യേക അലവന്‍സുകളും അദ്ദേഹത്തിന് ലഭിക്കും. റിസർവ് ബാങ്കിൽ ഇപ്പോൾ മൂന്നു ഡെപ്യൂട്ടി ഗവർണർമാരുണ്ട്. ബി.പി കനുംഗോ, വിരാൾ ആചാര്യ, എൻ.എസ് വിശ്വനാഥൻ എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ഗവർണർമാർ.
ഐഡിബിഐ ബാങ്കിന്റെ കിട്ടാക്കടങ്ങൾ കുറച്ചു കൊണ്ടു വരാൻ ഏറെ ശ്രമിച്ച വ്യക്തിയാണ് ജയിൻ. 30 വർഷത്തിലേറെ ബാങ്കിംഗ് മേഖലയിൽ ഇദ്ദേഹത്തിന് പ്രവർത്തി പരിചയമുണ്ട്. ഡെപ്യൂട്ടി ഗവര്‍ണര്‍ തസ്തികയിലേക്ക് സര്‍ക്കാരിന് ലഭിച്ച 37 അപേക്ഷകരെ പിന്തള്ളിയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
malayalam.goodreturns.in