മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരിൽ നിന്ന് ഈടാക്കുന്ന അധിക ചാര്‍ജ് അഞ്ച് ബേസിസ് പോയന്റായി കുറയ്ക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് സെബി നിര്‍ദേശം നല്‍കി. കൂടുതൽ നിക്ഷേപകരെ മ്യൂച്വൽ ഫണ്ടുകളിലേയ്ക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
നിലവിലുണ്ടായിരുന്ന 20 ബേസിസ് പോയന്റില്‍ നിന്നാണ് ഇപ്പോൾ അഞ്ചായി കുറച്ചിരിക്കുന്നത്. മെയ് 29നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം സെബി പുറത്തിറക്കിയത്. അധിക ചാര്‍ജ് കുറച്ചത് നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, വിതരണക്കാരുടെ കമ്മീഷനെ പുതിയ തീരുമാനം ബാധിക്കുകയും ചെയ്യും. എക്‌സിറ്റ് ലോഡുകള്‍ക്ക് പകരമായി 2012ലാണ് സെബി 20 ബേസിസ് പോയന്റ് ചാര്‍ജ് ഈടാക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് അനുമതി നല്‍കിയത്.
നിലവിൽ ഓപ്പൺ എൻഡഡ് ഇക്വിറ്റി, ബാലൻസ്ഡ് സ്കീമുകൾ എന്നിവയിൽ നിന്ന് ഈടാക്കുന്ന അഡീഷണൽ ചാർജ് വളരെ കൂടുതലാണ്. ഇപ്പോൾ 42 മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലായി മൊത്തം 23 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ലിക്വിഡ് ഫണ്ടിലാണ് കൂടുതല്‍ പേരും നിക്ഷേപം നടത്തുന്നത്. ബാലന്‍സ്ഡ് ഫണ്ടിലേയ്ക്കുള്ള നിക്ഷേപത്തില്‍ അടുത്ത കാലത്ത് വന്‍ തോതില്‍ കുറവുമുണ്ടായിട്ടുണ്ട്.
malayalam.goodreturns.in