വിമാനയാത്ര പോലെ തന്നെ ട്രെയിനിൽ അധിക ലഗേജുമായി കയറിയാൽ ഇനി പിടിവീഴും. അമിത ലഗേജുമായി കയറുന്ന യാത്രക്കാരിൽ നിന്ന് വിമാനക്കമ്പനികളുടെ മാതൃകയിൽ അധിക നിരക്കും പിഴയും ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ.
തീരുമാനം പരാധികളെ തുടർന്ന്
സഹയാത്രികർക്ക് അസൗകര്യം സൃഷ്ടിക്കുന്ന തരത്തിൽ ലഗേജുമായി കയറുന്ന നിരവധി ആളുകളുണ്ട്. ഇവർക്കെതിരെ നിരവധി പരാതികളും ഉയർന്നിട്ടുണ്ട്. ഇതാണ് അധികനിരക്കും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് ചില റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലഗേജ് പരിധി
നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് പരിധിയുണ്ട്. എന്നാല്‍ പല യാത്രക്കാരും ഇത് പാലിക്കാറില്ല. ഫസ്റ്റ് ക്ലാസ്സ് എ.സി കോച്ചിലെ യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ കുറഞ്ഞ ഭാരം 70 കിലോയും പരാവധി ഭാരം 150 കിലോയുമാണ്. സെക്കന്‍ഡ് ക്ലാസ് എസി യാത്രക്കാരന് സൗജന്യമായി കൊണ്ടു പോകാവുന്ന ഭാരം 50 കിലോയും പരമാവധി ഭാരം 100 കിലോയുമാണ്. സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്‍ഡ് സെക്കന്‍ഡ് ക്ലാസിലെയും യാത്രികര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരം 40 കിലോയും 35 കിലോയുമാണ്. പരമാവധി കൊണ്ടു പോകാവുന്ന ഭാരം യഥാക്രമം 80 കിലോയും 70 കിലോയും വീതമാണ്.
ആറിരട്ടി പിഴ
അനുവദിച്ചതിലും അധിക ഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം. എന്നാൽ അധികം ലഗേജുണ്ടെങ്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് ലഗേജ് വാനില്‍ ഇവ കൊണ്ടുപോകാവുന്നതാണ്.
ഈ ആഴ്ച്ച മുതൽ
ഈ ആഴ്ച്ച മുതൽ എല്ലാ സോണിലും പുതിയ തീരുമാനം നടപ്പാക്കും. എന്നാല്‍ വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി റെയില്‍വേ സ്‌റ്റേഷനില്‍ ഓരോ യാത്രക്കാരന്റെയും ലഗേജ് പ്രത്യേകമായി തൂക്കിനോക്കില്ല. പെട്ടന്നുള്ള പരിശോനകളാകും നടത്തുക. ട്രങ്കുകൾ, സ്യൂട്ട്കസുകൾ, ബോക്സുകൾ എന്നിവയ്ക്കും നിർദ്ദിഷ്ട അളവുകൾ റെയിൽവേ നിശ്ചയിച്ചിട്ടുണ്ട്. നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ എല്ലാ മേഖലകളിലും കർശന പരിശോധനകൾ നടത്തും.
malayalam.goodreturns.in