നഷ്ടത്തിലായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരു കമ്പനി പോലും രംഗത്ത് എത്താതിനെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം വൈകുന്നു. കഴിഞ്ഞ മൂന്നു മാസമായി എയർ ഇന്ത്യ ജീവനക്കാർക്ക് ശമ്പളം വൈകിയാണ് എത്തുന്നത്.
മേയ് മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്ന് ലഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിലും സ്ഥിതി ഇതു തന്നെയായിരുന്നു. എന്നാൽ വൈകിയാണെങ്കിലും ശമ്പളം ലഭിച്ചുവെന്ന് ജീവനക്കാർ പറയുന്നു.
ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് പ്രവർത്തന മൂലധന വായ്പ എടുത്തതിനെ തുടർന്നാണ് ഏപ്രിൽ ശമ്പളം നൽകിയത്. എല്ലാ മാസവും 30 അല്ലെങ്കിൽ 31നാണ് കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. അടുത്തയാഴ്ച എങ്കിലും ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
എയർ ഇന്ത്യയ്ക്ക് 11,000ഓളം സ്ഥിര ജോലിക്കാരാണുള്ളത്. 50,000 കോടി രൂപയുടെ കടബാധ്യതയാണ് നിലവിൽ കമ്പനിയ്ക്കുള്ളത്. മാർച്ച്-ഏപ്രിൽ കാലയളവിൽ വരുമാനത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചെലവ് കുറയ്ക്കാൻ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. വരുമാനത്തിന്റെ 70 ശതമാനവും നേടിയിട്ടുള്ളത് അന്താരാഷ്ട്ര സർവീസുകളിൽ നിന്നാണ്.
malayalam.goodreturns.in