സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തുടര്‍ച്ചയായ പത്താം ദിവസമാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.
പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.14 രൂപയും ഡീസലിന് 73.09 രൂപയുമാണ്.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. തുടര്‍ച്ചയായ പതിനാറ് ദിവസത്തിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്.
കൂടാതെ ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ വീതം കുറവ് വരുത്തിയിരുന്നു. പെട്രോൾ-ഡീസൽ നികുതിയിൽ നിന്നുള്ള അധിക വരുമാനത്തിൽ ഒരു ഭാഗം സർക്കാർ ഉപേക്ഷിക്കുന്നതു വഴിയാണ് വിലയിൽ കുറവ് വരുത്തിയത്. നികുതി കുറയ്ക്കുന്നതുമൂലം കേരളത്തിന് 509 കോടി രൂപയുടെ കുറവാണ് ഉണ്ടാകുക. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
malayalam.goodreturns.in