ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാലും പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന തരത്തിലായിരിക്കും നികുതി ഘടനയെന്നാണ് സൂചന.
ജിഎസ്ടി 28 ശതമാനം
ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബായ 28 ശതമാനമായിരിക്കും പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിരക്ക്. ഇതിനൊപ്പം സംസ്ഥാന നികുതികള്‍ ഈടാക്കാന്‍ അനുവദിക്കുന്ന വിധത്തിലാവും പുതിയ നികുതി ഘടനയെന്ന് ചില ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 28 ശതമാനം ജി.എസ്.ടിയും വാറ്റും ചേർന്നാൽ നിലവിലെ നികുതി നിരക്കിൽ തന്നെ എത്തുമെന്നാണ് കണക്ക്.
ശുദ്ധമായ ജിഎസ്ടി അല്ല
ലോകത്തെവിടെയും ഇന്ധനങ്ങൾക്ക് ജി.എസ്.ടി മാത്രമായി ചുമത്തുന്നില്ലെന്നും അതിനാൽ ഇന്ത്യയിലും ജി.എസ്ടിയ്ക്കൊപ്പം വാറ്റും ഈടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്നാണ് വ്യക്തമായ തീരുമാനങ്ങളെടുക്കേണ്ടത്.
കേന്ദ്രത്തിന് നഷ്ട്ടം
പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, വ്യോമയാന ഇന്ധനം, ക്രൂഡ് ഒായിൽ എന്നിവയിൽ നിന്നും നിലവിൽ നികുതിയിനത്തിൽ കേന്ദ്രത്തിന് ലഭിക്കുന്നത് 20,000 കോടി രൂപയാണ്. ജിഎസ്ടി പരിധിയിലേക്ക് ഇന്ധനങ്ങളെ മാറ്റിയാൽ ഇത് നഷ്ടമാകും.
നിലവിലെ നികുതി
നിലവിൽ ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി 19.48 രൂപയും ഡീസലിന്റേത് 15.33 രൂപയുമാണ്. ഇതു കൂടാതെ സംസ്ഥാനങ്ങളുടെ വക വാറ്റും ചുമത്തുന്നുണ്ട്. ഉത്പാദന ചെലവിനു ശേഷം വരുന്ന തുകയുടെ നിശ്ചിത ശതമാനത്തില്‍ ജിഎസ്ടി ഈടാക്കുന്നതിലൂടെ വിലയില്‍ വലിയ വര്‍ദ്ധനയ്ക്കു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനങ്ങൾക്ക് എതിർപ്പ്
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരുന്നതിനോട് മിക്ക സംസ്ഥാനങ്ങള്‍ക്കും എതിർപ്പാണ്. സംസ്ഥാനങ്ങളുടെ പ്രധാന നികുതി വരുമാനങ്ങളാണ് പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ. ഇവ ജിഎസ്‍ടിയുടെ പരിധിയില്‍ വന്നാൽ വരുമാനം കുറയുമെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക.
malayalam.goodreturns.in