എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കേന്ദ്ര ട്രസ്റ്റിമാരുടെ ബോർഡ് യോഗം ഇന്നു നടക്കും. പിഎഫ് മിനിമം പെൻഷൻ, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന വിഹിതം വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
മിനിമം പെൻഷൻ 2,000 രൂപയാക്കാണമെന്നാണ് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ 1000 രൂപയാണ് മിനിമം പ്രതിമാസ പെൻഷൻ. 2014ലാണ് ഈ തുക നിശ്ചയിച്ചത്. 1000 രൂപ വീതം നല്കാൻ വർഷം 883 കോടി രൂപയാണ് കേന്ദ്രം നൽകുന്നത്.
ഇപ്പോൾ പിഎഫിലെ നിക്ഷേപത്തിൽ 15 ശതമാനമാണ് ഓഹരികളിൽ നിക്ഷേപിക്കുന്നത്. ഇത് 50 ശതമാനമാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ പിഎഫ് അംഗങ്ങൾക്ക് ഓപ്ഷനുകൾ നൽകാം. കൂടുതൽ ഓഹരി നിക്ഷേപം വേണ്ടാത്തവർക്കു നിലവിലെ രീതി തുടരുകയും ചെയ്യാം.
ഇതുവരെ 41,968 കോടി രൂപ ഓഹരിവിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ നിലയനുസരിച്ചു 17.23 ശതമാനമാണ് ആദായം. പൊതുമേഖലാ ഓഹരികളുടെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴിയാണ് പിഎഫിന്റെ ഓഹരി നിക്ഷേപം.
malayalam.goodreturns.in