സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 50.2 ശതമാനത്തോളം വർദ്ധനവ്. നിക്ഷേപ തുക 7,000 കോടി രൂപയായി ഉയർന്നെന്ന് റിപ്പോർട്ട്. 2017-ലെ കണക്കാണിത്. സ്വിസ് നാഷണൽ ബാങ്ക് (എസ്എൻബി) പുറത്തിറക്കിയ വാർഷിക വിവര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാരിന്റെ പ്രഖ്യാപനം
കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ പല തവണ പ്രഖ്യാപിച്ചിട്ടും. സ്വിസ് ബാങ്ക് നിക്ഷേപത്തിലും മറ്റും യാതൊരു കുറവുമുണ്ടായിട്ടില്ല. മൂന്നു വർഷം തുടർച്ചയായി കൂപ്പുകുത്തിയ നിക്ഷേപമാണ് കഴിഞ്ഞ വർഷം ഉയർന്നത്. 2016-ൽ സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം 45 ശതമാനം കുറഞ്ഞ് 4,500 കോടിയിലെത്തിയിരുന്നു. എന്നാൽ കള്ളപ്പണം സുരക്ഷിതമാക്കാനുള്ള മികച്ച താവളങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലാൻഡ്.
2017ലെ കണക്ക്
2017ൽ ഇന്ത്യൻ ഉപഭോക്താക്കളുടെ നിക്ഷേപമായി സ്വിസ് ബാങ്കിലെത്തിയത് 3,200 കോടിയാണ്. മറ്റു ബാങ്കുകൾ വഴിയെത്തിയത് 1,050 കോടിയും കടപ്പത്രമടക്കമുള്ളവ വഴിയെത്തിയത് 2,640 കോടിയുമാണ്.
ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ
ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ക്ക് തങ്ങളുടെ പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങള്‍ എപ്പോഴും കൈമാറാനുള്ള ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ സംവിധാനത്തിന് സ്വിസ് പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കിയിരുന്നു. ഈ തീരുമാനത്തിന് ശേഷമുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് സ്വിറ്റ്സർലൻഡ് ഇതുസംബന്ധിച്ച നിയമഭേദഗതി കൊണ്ടുവന്നത്. 2019 മുതല്‍ വിവരങ്ങള്‍ കൈമാറുന്ന ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നുമാണ് പ്രതീക്ഷ.
വ്യക്തികളും സ്ഥാപനങ്ങളും
ഇപ്പോൾ പുറത്തുവിട്ട കണക്കുകളിൽ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരിൽ ഇന്ത്യക്കാർ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
malayalam.goodreturns.in