ബോംബെ സ്റ്റോക് എക്സ്‌ചേഞ്ച് (ബി.എസ്.ഇ.) 222 കമ്പനികളുടെ ഓഹരികൾ നീക്കം ചെയ്തു. കഴിഞ്ഞ ആറു മാസമായി ഇവയുടെ വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വ്യാജ കമ്പനികൾക്ക് നിയന്ത്രണം കൊണ്ടു വരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണിത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇതിനോടകം രണ്ടു ലക്ഷത്തിലേറെ വ്യാജ കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു.
ഇന്ന് മുതൽ 210 കമ്പനികളുടെ ഓഹരികളാണ് നീക്കം ചെയ്യുന്നത്. ഇതിനു പുറമെ, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻ.എസ്.ഇ.) നീക്കം ചെയ്ത കമ്പനികൾ കൂടി ബി.എസ്.ഇ. ഡീലിസ്റ്റ് ചെയ്യും. ഏഷ്യൻ ഇലക്‌ട്രോണിക്സ്, ബിർള പവർ സൊലൂഷൻസ്, ക്ലാസിക് ഡയമണ്ട്‌സ്, ഇന്നവെന്റീവ് ഇൻഡസ്ട്രീസ്, പാരമൗണ്ട് പ്രിന്റ് പാക്കേജിങ്, എസ്.വി.ഒ.ജി.എൽ. ഓയിൽ എന്നീ കമ്പനികൾ ഇതിൽ പെടുന്നു.
ഇതിനു പുറമെ, അടച്ചുപൂട്ടുന്ന കമ്പനികളും ഡീലിസ്റ്റ് ചെയ്യുന്നുണ്ട്. ഡീലിസ്റ്റ് ചെയ്യുന്ന കമ്പനികളിലെ ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ മടക്കി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. ബി.എസ്.ഇ. നിശ്ചയിക്കുന്ന ഒരു സ്വതന്ത്ര മൂല്യനിർണയ സ്ഥാപനം കണക്കാക്കുന്ന മൂല്യത്തിലായിരിക്കണം ഓഹരികൾ മടക്കി വാങ്ങേണ്ടത്.
malayalam.goodreturns.in