ട്രെയിനിലെ ഭക്ഷണത്തെ ഇനി കുറ്റം പറയേണ്ട. കാരണം ഭക്ഷണം പാകം ചെയ്യുന്നതും പായ്ക്ക് ചെയ്യുന്നതുമടക്കം യാത്രക്കാർക്ക് ഇനി ലൈവായി കാണാം. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ആണ് ഇതിന് അവസരമൊരുക്കിയിരിക്കുന്നത്.
പിയൂഷ് ഗോയലിന്റെ ആശയം
റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ആശയമാണിത്. അടുത്തിടെ നടന്ന അവലോകന യോഗത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നു. ഐആർസിടിസി വെബ്സൈറ്റിലൂടെയാണ് വീഡിയോ കാണാൻ സാധിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഐആർസിടിസി, റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനി നിർവഹിച്ചു.
വീഡിയോ കാണുന്നത് എങ്ങനെ?
റെയിൽവേ ഭക്ഷണത്തിന്റെ നിലവാരത്തിൽ സുതാര്യതയും പൊതുജന വിശ്വാസവും വർദ്ധിപ്പിക്കാനാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഐആർസിടിസി വെബ്സൈറ്റിലുള്ള ഗ്യാലറി ലിങ്കിൽ വഴി ആർക്കും വീഡിയോകൾ കാണാവുന്നതാണ്.
പരീക്ഷണം നോയിഡയിൽ
ആദ്യ ഘട്ടമെന്ന നിലയിൽ നോയിഡയിലാണ് ലൈവ് സ്ട്രീമിംഗ് പരീക്ഷിച്ചത്. രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ ട്രെയിനുകളിലേയ്ക്ക് 10,000ൽ അധികം ഭക്ഷണ പൊതികൾ ദിവസവും ലഭ്യമാക്കുന്ന അടുക്കളയാണിത്. ഭക്ഷണം ടെസ്റ്റ് ചെയ്യുന്നതിനുള്ള ലാബും ഐആർസിടിസിയുടെ മാത്രം പ്രത്യേകതയാണെന്ന് ലൊഹാനി പറഞ്ഞു.
ലക്ഷ്വറി സലൂൺ
അടുത്തിടെ ഐആർസിടിസി ലക്ഷ്വറി സലൂൺ പുറത്തിറക്കിയിരുന്നു. വീട്ടിലെ ബെഡ് റൂമിന് സമാനമായാണ് ഐആർസിടിസി ട്രെയിനിൽ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. തുടക്കം എന്ന നിലയിൽ ഡൽഹിയിൽ നിന്നുള്ള ജമ്മു മെയിലിലാണ് ഈ സേവനം ആരംഭിച്ചത്. അറ്റാച്ഡ് ബാത്ത് റൂമുകളോട് കൂടിയ രണ്ടു എസി ബെഡ്റൂമുകൾ, ഡൈനിംഗ് ഹാൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നതാണ് ഓരോ സലൂണും. ആറ് യാത്രക്കാർക്ക് അഞ്ചു ദിവസം യാത്ര ചെയ്യാവുന്ന രീതിയിലാണ് സലൂണിന്റെ ക്രമീകരണം. സലൂൺ കോച്ച് ചാർട്ട് ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം രണ്ട് ലക്ഷം രൂപയാണ്.
malayalam.goodreturns.in