ലോകത്തെ മൂന്നാമത്തെ അതിസമ്പന്നനായ വാറൻ ബഫറ്റിനെ ഫെയ്സ്ബുക്ക് സഹ സ്ഥാപകനായ മാർക്ക് സുക്കർബർഗ് മറികടന്നു. ഓഹരി നിക്ഷേപ രംഗത്തെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാറൻ ബഫറ്റിനെയാണ് സുക്കർബർഗ് കടത്തി വെട്ടിയിരിക്കുന്നത്.
സുക്കർബർഗാണ് ഇപ്പോൾ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നൻ. ബ്ലൂംബെർഗിന്റെ ഏറ്റവും പുതിയ ബില്യണയർ ഇന്ഡക്സ് പ്രകാരമാണ് സുക്കർബർഗ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് ഇത്തവണയും ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. മൈക്രോസോഫ്ട് ഉടമ ബിൽ ഗേറ്റ്സ് രണ്ടാം സ്ഥാനവും നിലനിർത്തി. വെള്ളിയാഴ്ച ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 2.4 ശതമാനം ഉയർന്നതോടെയാണ് ബഫറ്റിനെ പിന്തള്ളി സുക്കർബർഗ് മൂന്നാം സ്ഥാനത്തെത്തിയത്.
മുപ്പത്തിനാലുകാരനായ സുക്കർബർഗിന്റെ സ്വത്തിന്റെ മൂല്യം 8160 കോടി ഡോളർ ആണ്. ബെർക് ഷയർ ഹാത്ത്വേയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് 87-കാരനായ വാറൻ ബഫറ്റ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു ഇദ്ദേഹം. എന്നാൽ അദ്ദേഹം സമ്പത്തിന്റെ നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി. ഇതുകൊണ്ടാണ് അദ്ദേഹത്തിന്റെ മൊത്തം സ്വത്തിൽ കുറവ് വന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
malayalam.goodreturns.in