പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് ഈയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സിൽ യോഗത്തിൽ തീരുമാനിക്കും. ജൂലൈ 21നാണ് അടുത്ത ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം നടക്കുന്നത്. കേന്ദ്ര ധനമന്ത്രി അദ്ധ്യക്ഷനായ സമിതിയില്‍ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അംഗങ്ങളാണ്.
പ്രകൃതിവാതകവും വിമാന ഇന്ധനവുമാകും ആദ്യം പരിഗണിക്കുക. പിന്നീടാകും പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച ചർച്ച നടക്കുകയെന്ന് അനൗദ്യോഗിക വൃത്തകൾ വ്യക്തമാക്കി.
ചരക്കുസേവന നികുതിയുടെ ഉയര്‍ന്ന നിരക്കായ 28 ശതമാനം സ്ലാബിലായിരിക്കും പ്രകൃതിവാതകവും വിമാന ഇന്ധനവും ഉള്‍പ്പെടുത്തുക. ഇതിനു പുറമെ സംസ്ഥാന ലെവിയായ വില്‍പന നികുതി കൂടി ഇന്ധനങ്ങള്‍ക്കു മേല്‍ ചുമത്താന്‍ ആലോചനയുണ്ട്. വിമാന ഇന്ധനത്തിന് 14 ശതമാനമാണ് കേന്ദ്ര എക്‌സൈസ് നികുതി ഈടാക്കുന്നത്.
ഇക്കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് ഏറെ ചെലവുള്ള പെട്രോളും ഡീസലും ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയത്. 2017 ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നടപ്പാക്കിയ ചരക്കുസേവന നികുതിയില്‍ നിന്ന് ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയെ ഒഴിവാക്കിയിരുന്നു.
malayalam.goodreturns.in