ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ വർദ്ധനവ്. ജൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ 262.71 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 210.15 കോടിയായിരുന്നു ലാഭം. എന്നാൽ ഇത്തവണ 25 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിന്റെ മൊത്തം വരുമാനം 2,653.19 കോടിയിൽ നിന്ന് 2,938.24 കോടി രൂപയായി. പലിശ വരുമാനം 2,667.38 കോടി രൂപയാണ്. അതായത് വാർഷികാടിസ്ഥാനത്തിൽ 10.74 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ നിക്ഷേപങ്ങൾ 16.07 ശതമാനം വർദ്ധിച്ച് 1,11,241.85 കോടി രൂപയിലും വായ്പകൾ 23.58 ശതമാനം വർദ്ധിച്ച് 94,296.78 കോടി രൂപയിലും എത്തി.
എൻആർഇ നിക്ഷേപം 19.90 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 2,05,538.63 കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്. കാർഷിക വായ്പകൾ 22 ശതമാനം വളർച്ചയോടെ 9,699 കോടി രൂപയായി.
മെച്ചപ്പെട്ട പ്രവർത്തന ഫലം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരി വില ഇന്നലെ കുതിച്ചുയർന്നു. ഇന്ത്യയിലെ കൊമേഴ്സ്യല്‍ ബാങ്കുകളില്‍ പ്രമുഖരായ ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം കൊച്ചിയിലെ ആലുവയാണ്. കെ.പി ഹോര്‍മിസ് ആണ് ബാങ്കിന്റെ സ്ഥാപകൻ.
malayalam.goodreturns.in