സംസ്ഥാനത്ത് ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരും.
പെട്രോൾ വില വർദ്ധനവ് പരിഹരിക്കുക, ഹൈവേ ടോൾ നിരക്ക് കുറയ്ക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷനും സമരത്തിലാണ്. ദിവസവും രണ്ടായിരത്തിലധികം ചരക്കുലോറികള്‍ സംസ്ഥാനത്തേക്ക് വന്നിരുന്നത് സമരം തുടങ്ങിയതോടെ മുന്നൂറോളമായി കുറഞ്ഞു. കൊച്ചി മാര്‍ക്കറ്റില്‍ ദിവസവും 20ഓളം ലോറികള്‍ പഴങ്ങളും പച്ചക്കറികളുമായി എത്തിയിരുന്നു. ഇപ്പോള്‍ 10ല്‍ താഴെ ലോറികളേ എത്തുന്നുള്ളൂ.
90,000 ചരക്കുലോറികളാണ് സംസ്ഥാനത്ത് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് പുറത്തേക്കുള്ള ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ലോറി ഉടമകളുടെ തീരുമാനം. രാജ്യത്തെ 93 ലക്ഷം ട്രക്കുകൾ, 50 ലക്ഷത്തോളം ബസുകൾ, ടൂറിസ്റ്റ് ടാക്സികൾ, ക്യാബ് ഓപ്പറേറ്റർമാർ എന്നിവ എ.ഐ.എം.ടി.സിയുടെ ഭാഗമാണ്.
malayalam.goodreturns.in