ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് സബ്സ്ക്രിപ്ഷൻ സർവീസ് രംഗത്തേയ്ക്ക്. ഫ്ലിപ്കാർട്ടിന്റെ പ്രധാന എതിരാളികളായ ആമസോണിന്റെ പ്രൈം സർവ്വീസിന് വെല്ലുവിളിയായാകും ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് പ്ലസ് എന്ന പേരിൽ സബ്സ്ക്രിപ്ഷൻ സർവീസ് ആരംഭിക്കുക.
ഫ്ലിപ്കാർട്ട് പ്ലസ് ആഗസ്റ്റ് 15ന് ആരംഭിക്കുമെന്നാണ് വിവരം. ഫ്ലിപ്കാർട്ടിന്റെ സ്ഥിരം ഉപഭോക്താക്കൾക്ക് സൗജന്യമായി ഈ സേവനം ലഭിക്കുന്നതാണ്.
സ്വന്തം പ്ലാറ്റ്ഫോമിലുള്ള ആനുകൂല്യങ്ങൾക്കു പുറമെ ഹോട്ട് സ്റ്റാർ, സൊമാറ്റോ, മെയ്ക്ക് മൈ ട്രിപ്, കഫെ കോഫി ഡേ തുടങ്ങിയ കമ്പനികളുടെ സേവനങ്ങളും ഫ്ലിപ്കാർട്ട് പ്ലസ് വഴി ലഭിക്കുന്നതാണ്. സാധനങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ഡിസ്കൗണ്ടുകൾ, വേഗതയേറിയ ഡെലിവറി എന്നിവയും ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ലഭിക്കും.
ഈ പദ്ധതിയിലേയ്ക്ക് കൂടുതൽ കൺസ്യൂമർ ബ്രാൻഡുകളെ പങ്കാളികളാക്കാനുള്ള ശ്രമത്തിലാണ് ഫ്ലിപ്കാർട്ട് ഇപ്പോൾ. എന്നാൽ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കിഴിവിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിദേശ കമ്പനികൾ വലിയ തോതിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ ഇ -കോമേഴ്സ് രംഗത്ത് പ്രാദേശിക ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം.
malayalam.goodreturns.in