ജെറ്റ് എയർവെയ്സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല. പൈലറ്റുമാരും, കമാൻഡർമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നോൺ-മാനേജ്മെൻറ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കേണ്ടന്ന് അധികൃതർ തീരുമാനിച്ചത്. വെള്ളിയാഴ്ച ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെയർമാൻ നരേഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.
വർദ്ധിച്ചു വരുന്ന ക്രൂഡ് ഓയിൽ വിലയും രൂപയുടെ വിലയിടിവും കാരണം എയർലൈൻസിന്റെ പ്രവർത്തന ചെലവ് വർദ്ധിക്കുകയാണെന്നും അതിനാൽ ജീവനക്കാരുടെ ശമ്പളം 25 ശതമാനം വരെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നുമാണ് കമ്പനി കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നത്. അതായത് വർഷം 12 ലക്ഷം ശമ്പളം ലഭിക്കുന്നവർക്ക് അഞ്ച് ശതമാനവും വർഷം ഒരു കോടി ലഭിക്കുന്നവർക്ക് 25 ശതമാനവും കുറവ് വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
എന്നാൽ തീരുമാനം മാറ്റിയതോടെ വെള്ളിയാഴ്ച്ച തന്നെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിച്ചു. ജെറ്റ് എയർവെയ്സിന്റെ മുൻനിര മാനേജ്മെന്റ് അംഗങ്ങളുടെ ശമ്പളം കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 350 ജൂനിയർ പൈലറ്റുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്പനി കുറച്ചിരുന്നു. ഇവരുടെ ശമ്പളം 30 ശതമാനമാണ് കുറച്ചത്.
malayalam.goodreturns.in