കഴിഞ്ഞ ദിവസം വിപണിയില്‍ ലിസ്റ്റ് ചെയ്ത എച്ച്ഡിഎഫ്‌സി എഎംസിയില്‍ നിക്ഷേപിച്ച ജീവനക്കാരിൽ പലരും കോടീശ്വരന്മാരായി. നിലവിലെ വിപണി വില പ്രകാരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മിലിന്ദ് ബാര്‍വെയുടെ കൈവശമുള്ള ഓഹരിയുടെ മൂല്യം 188 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ പ്രശാന്ത് ജെയിന്റെ കൈവശമുള്ള ഓഹരിയുടെ മൂല്യമാകട്ടെ 161 കോടി രൂപയുമായി.
നേട്ടത്തിന് കാരണം
1100 രൂപ വില നിശ്ചയിച്ച് ഓഹരി വിപണിയിലിറങ്ങിയ എച്ച്ഡിഎഫ്‌സി എഎംസി വിപണിയില്‍ ലിസ്റ്റ് ചെയ്തത് 1738 രൂപയ്ക്കാണ്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍ ഇത് 1834 നിലവാരത്തിലെത്തി. ഇതോടെ ഐപിഒ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് 70 ശതമാനത്തോളം നേട്ടമുണ്ടായി. ഇതാണ് ജീവനക്കാരും കോടീശ്വരന്മാരാകാൻ കാരണം.
നേട്ടമുണ്ടാക്കിയ മറ്റ് ജീവനക്കാർ
- ഷോഭിത് മെഹ്റോത്ര - 65.34 കോടി
- ചിരാഗ് സേതാൽവാദ് - 58.08 കോടി
- യെസ്ദി ഖരീവാല - 55.18 കോടി
- അനിൽ ബാംബോലി - 50.82 കോടി
- ശ്യാമലി ബസു - 47.92 കോടി
- നവീൻ ഗോഗിയ - 43.56 കോടി
- വി. സുരേഷ് ബാബു - 39.93 കോടി
- കിരൺ കൗശിക് - 33.40 കോടി
വിപണി മൂല്യം
കമ്പനിയുടെ വിപണി മൂല്യം നിലവിൽ 38,497 കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനിയാണ് എച്ച്ഡിഎഫ്‌സി എഎംസി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 722 കോടി രൂപയാണ് കമ്പനിയുടെ ലാഭം.
പേടിഎം ജീവനക്കാർ ലക്ഷപ്രഭുക്കളായത് എങ്ങനെ?
പേടിഎമ്മിന്റെ വിപണി മൂല്യം ഏകദേശം 63,600 കോടി രൂപയായി ഉയർന്നതോടെ കമ്പനിയിലെ 200 ജീവനക്കാര്‍ ലക്ഷപ്രഭുക്കളായി മാറിയിരുന്നു. നിലവിലുള്ളതും കമ്പനി വിട്ടുപോവുന്നവരുമായ ജീവനക്കാര്‍ അവരുടെ കമ്പനിയിലെ ഓഹരികളടക്കമുള്ള ആസ്തികള്‍ പുതിയ നിക്ഷേപകര്‍ക്ക് വിറ്റാണ് ലക്ഷപ്രഭുക്കളായത്. 200 ഓളം ജീവനക്കാർ അവരുടെ ഓഹരികൾ പുതിയ നിക്ഷേപകർക്ക് വിറ്റപ്പോൾ ഏകദേശം 300 കോടിയോളം രൂപയാണ് സമാഹരിച്ചത്.
malayalam.goodreturns.in