ബജാജ് ഇലക്ട്രിക്കൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആനന്ദ് ബജാജ് അന്തരിച്ചു. ബജാജ് ഇലക്ട്രിക്കൽസ് ചെയർമാൻ ശേഖർ ബജാജിന്റെ മകനാണ് ഇദ്ദേഹം. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ക്ക് സംസ്ക്കാരം നടത്തി.
ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം 1999ലാണ് ആനന്ദ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ജോയിന്റ് മാനേജിങ് ഡയറക്ടർ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ആറ് വർഷം ആ തസ്തികയിൽ തുടർന്നു. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം ബജാജ് ഇലക്ട്രിക്കൽസിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്.
ആനന്ദ് ബജാജിന്റെ നേതൃത്വത്തിൽ ബജാജ് ഇലക്ട്രിക്കൽസിന്റെ കീഴിൽ ഗവേഷണത്തിനും വികസനത്തിനും സൗകര്യമൊരുക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മുംബൈയിൽ ഡിജിറ്റൽ സെന്ററും ആരംഭിച്ചിരുന്നു. ഇന്ത്യൻ മർച്ചന്റ്സ് ചേമ്പറിന്റെ യങ് എന്റർപ്രെണേഴ്സ് വിംഗിലെ അംഗവും ഗ്രീൻപീസ് ഓർഗനൈസേഷന്റെ അംഗവുമായിരുന്നു ഇദ്ദേഹം.
പൂജയാണ് ഭാര്യ, വൻരാജ് ഏക മകനാണ്, കിരൺ ബജാജാണ് അമ്മ.
malayalam.goodreturns.in