നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ മഹാന്മാ ഗാന്ധി സീരിസിൽപ്പെട്ട പുതിയ നോട്ടുകൾ കീറുകയോ കേടുപാടുകളുണ്ടാവുകയോ ചെയ്താല്‍ അടുത്തിടെ വരെ ബാങ്കുകള്‍ അത് തിരിച്ചെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച്ച നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്താൻ ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചു.
ഇതനുസരിച്ച് 5, 10, 20, 50, 100, 500 നോട്ടുകളുടെ എക്സ്ചേഞ്ച് അനുവദിക്കുന്ന നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. എന്നാൽ മഹാത്മാഗാന്ധി സീരിസിൽപ്പെട്ട 200, 2000 രൂപ നോട്ടുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് നിലവിലെ വിവരം.
റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാലാണ് നിലവിൽ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍ തീരുമാനിച്ചിരുന്നത്. റിസര്‍വ് ബാങ്ക് 2009ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്.
എന്നാൽ ചട്ടത്തിൽ മാറ്റങ്ങൾ വരുത്തുകയും ആർബിഐ ബോർഡിന്റെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നതോടെ നിലവിലെ പ്രതിസന്ധി ഇല്ലാതാകും. നിരന്തരമായ ഉപയോഗം മൂലം മുഷിഞ്ഞതും കീറിയതുമായ പഴയ നോട്ടുകള്‍ (നോട്ട് അസാധവാക്കലിന് മുമ്പുള്ള നോട്ടുകൾ) രാജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ തുടങ്ങി എവിടെ നല്‍കിയാലും മാറ്റിക്കിട്ടും.
malayalam.goodreturns.in