സംസ്ഥാനത്ത് പാചക വാതക വില വര്‍ദ്ധിച്ചു. സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ ഉയര്‍ന്ന് 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 47.50 രൂപ കൂടി 1410.50 രൂപയായി.
അഞ്ച് കിലോ സിലിണ്ടറുകള്‍ക്ക് 15 രൂപ കൂടി 394 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലാണ് വില വർദ്ധിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പാചക വാതക വില മൂന്ന് തവണയാണ് കൂടിയത്.
കഴിഞ്ഞ മാസം സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് 1.76 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുന്നതുമാണ് പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില ഉയരാൻ കാരണം. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഇനിയും കൂടാൻ ഇടയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഡീസല്‍ വിലയും, പെട്രോള്‍ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ പ്രളയക്കെടുതിയ്ക്ക് പിന്നാലെയാണ് പെട്രോൾ, ഡീസൽ വില വർദ്ധനവ്. സംസ്ഥാനത്തിലെ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വില വർദ്ധനയിൽ നിന്ന് തത്കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ആഗോള വിപണിയിലെ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ദ്ധ രാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
malayalam.goodreturns.in