ശക്തമായ മഴയിൽ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുന്നത് ഒഴിവാക്കാൻ പുതിയ പദ്ധതികളുമായി സിയാൽ. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിനു ശേഷം രണ്ടു തവണ വെള്ളംകയറി പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു.
ഇത്തവണത്തെ പ്രളയത്തിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് 15 ദിവസമാണ് വിമാനത്താവളം അടച്ചിടേണ്ടി വന്നത്. ഇതിനു മുമ്പ് റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് 2013 ലും ഒരു ദിവസം പൂർണമായി പ്രവർത്തനം തടസപ്പെട്ടിരുന്നു. സാധാരണ രീതിയിലുള്ള വെള്ളപ്പൊക്കം മൂലം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാനാണ് സിയാൽ ഇപ്പോൾ ആലോചിക്കുന്നത് ആലോചിക്കുന്നത്.
പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെത്തുടർന്ന് ചെങ്ങൽ തോട് വഴി വെള്ളം വിമാനത്താവളത്തിലേക്ക് എത്തുന്നതാണ് പലപ്പോഴും സിയാലിനു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതു നേരിടുന്നതിനായി ചെങ്ങൽ തോടിന്റെ പ്രഭവസ്ഥാനത്ത് റെഗുലേറ്റർ സ്ഥാപിക്കുക എന്നതാണ് പ്രധാന നിർദേശം. ആവശ്യമായ സമയത്ത് റെഗുലേറ്റർ അടയ്ക്കുന്നതോടെ പെരിയാറിൽ നിന്നു ചെങ്ങൽ തോട്ടിലേക്ക് വെള്ളം ഒഴുകുന്നത് തടയാൻ കഴിയും.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് സംബന്ധിച്ച് ജലസേചന വകുപ്പിന്റെയും കിറ്റ്കോയുടെയും റിപ്പോർട്ടുകൾ ഈ മാസം 15ന് മുമ്പായി ലഭിക്കും. വെള്ളപ്പൊക്കം നേരിടുന്നതിന് ഡച്ച് സാങ്കേതികവിദ്യ നടപ്പാക്കാനും സിയാലിനു പദ്ധതിയുണ്ട്. ഇതിനായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ഡച്ച് കൺസൾട്ടൻസിയുടെ വിദഗ്ധസംഘം അടുത്തയാഴ്ച നെടുമ്പാശേരിയിലെത്തും.
malayalam.goodreturns.in