കേന്ദ്ര ഗവൺമെന്റ് ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ നിരവധി സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമാധി യോജന , നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി), പോസ്റ്റ് ഓഫീസ് സമയ നിക്ഷേപം എന്നീ സ്കീമുകളുടെ പലിശ നിരക്കാണ് കൂട്ടിയത് .
സ്ഥിര നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ഇത് സ്വാഗതാർഹമായ മാറ്റമാണ്. കഴിഞ്ഞ രണ്ടു ക്വാട്ടറുകളിലും പലിശ നിരക്ക് ഉയർത്തിയിരുന്നില്ല.മാത്രമല്ല 2018 ജനുവരി മുതൽ മാർച്ച് വരെയുള്ള ക്വാട്ടറിൽ സർക്കാർ ഈ സ്കീമുകൾക്കുള്ള പലിശനിരക്ക് കുറച്ചിരുന്നു .
സെപ്തംബർ 19 ന് സാമ്പത്തിക മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ചു വിവിധ ചെറുകിട നിക്ഷേപ പദ്ധതികൾക്കുള്ള പലിശ നിരക്ക് ഉയർത്തിയത് 30 മുതൽ 40 പോയിന്റുകൾക്കിടയിലാണ് . (100 പോയിന്റ് ഒരു ശതമാനത്തിനു തുല്യമാണ്)
ഒരു വർഷം മുതൽ മൂന്നു വർഷം വരെ കാലാവധിയുള്ള ഡെപ്പോസിറ്റിനു പലിശ നിരക്ക് 30 പോയിന്റാണ് ഉയർത്തിയിരിക്കുന്നത്. അഞ്ചു വർഷം കാലാവധിയുള്ള നിക്ഷേപം, സുകന്യ സമാധി പദ്ധതി, പി.പി.എഫ് എന്നിവയ്ക്ക് 40 പോയിന്റുകൾ കൂടി ഉയർത്തി. പി.എഫ്.എഫ് സ്കീമിനും എൻ എസ് സി സ്കീമിനും എട്ട് ശതമാനം ലഭിക്കും.സുകന്യ സമാധി പദ്ധതിക്ക് 8.5 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 'സേവിംഗ്സ് സ്കീം' വഴി 8.7% വും ആണ് ലഭിക്കുക.
പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ട് ബാലൻസ് പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.സ്കീമുകളുടെ പലിശ നിരക്ക് ഉയർത്തിയതിലൂടെ ഗവൺമെന്റിനു നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത് .
സ്കീമുകളുടെ പലിശനിരക്ക് ഉയർത്താൻ ശ്യാമള ഗോപിനാഥ് കമ്മിറ്റിയാണ് നിർദ്ദേശിച്ചത് .വിവിധ പദ്ധതികളുടെ പലിശനിരക്ക് 25 മുതൽ 100 ശതമാനം വരെ ഉയർത്തേണ്ടതായും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.