പുതിയ കാലത്തെ തൊഴിൽ സാധ്യതകൾക്കനുസരിച്ചു , വിവിധ തൊഴിൽ മേഖലകൾക്ക് അനുയോജ്യമായ പരിശീലനം നൽകാനായുള്ള പാലക്കാട് ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തൃത്താല ചാത്തന്നൂരില്‍ ഉടന്‍ തുടങ്ങും.
യുവജനങ്ങള്‍ക്ക് തൊഴിലവസര ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യപരിശീലനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും 2012-ലാണ് സംസ്ഥാന സര്‍ക്കാര്‍ അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ആരംഭിച്ചത്. നിലവില്‍ 23 മേഖലകളില്‍ 85 ട്രേഡുകളിലായി മുതിനായിരത്തോളം പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനും അസാപിനു കഴിഞ്ഞിട്ടുണ്ട്.
നൂതനമായ കാര്യങ്ങള്‍
കഴിഞ്ഞ ദിവസം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളുടെ ധാരണാപത്രം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ തിരുവനന്തപുരത്തു വെച്ച് കൈമാറിയിരുന്നു. പഠിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാവുമ്പോഴാണ് ജീവിതത്തില്‍ നൂതനമായ കാര്യങ്ങള്‍ ചെയ്യാനാകുന്നത്. മലയാളികള്‍ക്ക് കൃത്യമായ വിദ്യാഭ്യാസം അറിവ് നല്‍കുന്നുണ്ടെങ്കിലും അവ പ്രയോഗവത്കരിക്കാനുള്ള സാഹചര്യങ്ങള്‍ കുറവാണ്.
'അസാപ്'വഴിയുള്ള പരിശീലനം
കഴിവുകള്‍ മനസിലാക്കി പരിശീലനം നല്‍കാനാകണം. 'അസാപ്'വഴിയുള്ള പരിശീലനം ഒരുപാടുപേരെ സഹായിക്കുന്നുണ്ട്. അറിവിനപ്പുറം പ്രാപ്തിയുള്ളവരെ എത്ര ശമ്പളം നല്‍കിയും ജോലികള്‍ക്ക് നിയോഗിക്കാന്‍ കമ്പനികള്‍ തയാറാകും.കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ കൂടി വരുന്നതോടെ നൈപുണ്യപരിശീലനത്തില്‍ കൂടുതല്‍ സൗകര്യം ഒരുങ്ങുകയാണ്.ഇതുവരെ സാങ്കേതിക വിദ്യാഭ്യാസം എഞ്ചിനീയറിംഗ് കോളേജുകളിലും പോളിടെക്‌നിക്കുകളിലും ഒതുങ്ങുന്നതായിരുന്നു.
പരിശീലനം
കേരളത്തിലുടനീളം സ്ഥാപിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ വഴി ജനങ്ങളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനുതകുന്ന നൈപുണ്യപരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 25,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഓരോ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലും ഒരേസമയം മുന്നൂറില്‍പരം പേര്‍ക്ക് പരിശീലനം നല്‍കാനാവും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒന്‍പതു കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്.
കമ്യൂണിറ്റി സ്‌കില്‍
പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് നടത്തിപ്പ്.ഹെവി മെഷിനറി, പ്രിസിഷന്‍, ഐടി, ആക്ടിവിറ്റി എന്നീ വിഭാഗങ്ങള്‍ തരംതിരിച്ചാണ് പരിശീലനം. ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ഐടി, ഫിനാന്‍സ്, മെക്കാട്രോണിക്‌സ് തുടങ്ങി എല്ലാ പ്രമുഖ വ്യവസായ മേഖലയിലെയും നൂതന കോഴ്‌സുകളാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ വഴി നല്‍കുന്നത്.