2017-18 സാമ്പത്തികവർഷത്തിലെ കഴിഞ്ഞ ഡിസംബർ വരെയുള്ള കാലയളവിൽ 14 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ നിക്ഷേപങ്ങൾ കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്നതായും സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സി.എം.ഐ.ഇ.) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബറിൽ 40.78 കോടി ആളുകൾക്കാണ് ഇന്ത്യയിൽ ജോലി ഉണ്ടായിരുന്നത്.അത് 2018 ഡിസംബറിൽ 39.69 കോടിയായി കുറഞ്ഞു.1.09 കോടിയിലെ 83 ശതമാനം ആളുകളും ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ളവരാണ് . 2018 നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 7.38 ശതമാനമായി ഉയർന്നു, 2016 സെപ്തംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
അന്നത്തെ തൊഴിലില്ലായ്മയുടെ നിരക്ക് 8.46 ശതമാനമായിരുന്നു.സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. 88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കും തൊഴില്‍ ഇല്ലാതായി. 40 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചത്. മാസ ശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു വര്‍ഷം ഒരു കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും എന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.