കൊച്ചി: പല സ്‌കൂളുകളിലും താങ്ങാനാവാത്ത ഫീസാണ് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്നത്. ട്യൂഷന്‍ ഫീആയും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫീ ആയും വലിയൊരു തുക തന്നെ സ്‌കൂളുകള്‍ ഈടാക്കുന്നു. ഒന്നില്‍ കൂടുതല്‍ മക്കള്‍ സ്‌കൂളില്‍ പഠിക്കുന്നവരുടെ കാര്യം പറയേണ്ടതുമില്ല.
എന്നാല്‍ ചില സ്‌കൂളുകള്‍ എല്ലാ അതിരുകളും ലംഘിച്ച് വേനലവധിക്കാലത്തെ ഫീസ് ഉള്‍പ്പെടെ രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്നതായാണ് പരാതി. ചില മാനേജ്‌മെന്റുകള്‍ അവധിക്കാലത്തെ രണ്ട് മാസത്തെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫീസ് മാത്രം വാങ്ങുമ്പോള്‍ ചിലര്‍ ട്യൂഷന്‍ ഫീസ് അടക്കം ഈടാക്കുകയാണ്. ഒരു വര്‍ഷത്തേക്കുള്ള ഫീസ് മുന്‍കൂറായി വാങ്ങുന്ന സ്ഥിതിയാണ് ഇവിടങ്ങളിലുള്ളത്. പലരും 12 മാസത്തേക്കുള്ള ഫീസാണ് തങ്ങളില്‍ നിന്ന് ഈടാക്കുന്നതാണെന്ന് അറിയുന്നുപോലുമില്ല.
നേരത്തെ സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. സ്കൂളുകളുടെ ഫീസ് തീരുമാനിക്കാനുള്ള അവകാശം അതാത് സ്കൂളുകൾക്ക് തന്നെയാണെന്ന് അറിയിച്ചു. സിബിഎസ്ഇ മാർഗ്ഗരേഖകളിൽ ഫീസിനെ കുറിച്ച് കൃത്യമായ നിർവചനങ്ങളില്ലെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.