തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശ ഇനി നടക്കില്ല. കാരണം കടം കൊടുക്കുമ്പോള്‍ പരമാവധി ഈടാക്കാവുന്ന പലിശയുടെ പരിധി 18 ശതമാനമായി സംസ്ഥാന സര്‍ക്കാര്‍ നിജപ്പെടുത്തി. സംസ്ഥാന ബജറ്റിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ധനകാര്യ മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ പല സ്വകാര്യ സ്ഥാപനങ്ങളും 28 മുതല്‍ 30 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇക്കാര്യത്തിലും ശക്തമായ നിയന്ത്രണം വരും.

എന്നു മാത്രമല്ല, 2000 രൂപയില്‍ കൂടുതല്‍ കടം കൊടുക്കുന്നത് ചെക്ക് മുഖേന മാത്രമേ പാടുള്ളൂ എന്നും ബജറ്റില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. നിയമം നടപ്പില്‍ വരുന്നതോടെ തോന്നിയ പോലെ വട്ടിപ്പലിശയ്ക്ക് കടംകൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂക്കുകയര്‍ വീഴും. ഇതോടൊപ്പം രേഖകളില്‍ തിരിമറി നടത്തി, നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കാനുള്ള സാധ്യതയും ചെക്ക് മുഖേന പണം നല്‍കുന്നതിലൂടെ ഒഴിവാക്കാനാവും.
കൂടാതെ സ്ഥലം വാങ്ങുമ്പോഴോ വില്‍ക്കുമ്പോഴോ പണമായി കൈമാറാനുള്ള തുകയുടെ പരിധി 25000 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

ആധാരം വച്ച് പണയം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മുദ്രവിലയിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ 0.5 ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായി വില കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് ഡെവലപ്പര്‍ കമ്പനികള്‍ ഉണ്ടാക്കുന്ന കരാറുകള്‍ക്കുള്ള സ്റ്റാംപ് ഡ്യൂട്ടിയും സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. നേരത്തേ എട്ട് ശതമാനമായിരുന്നത് ഒരു ശതമാനമായാണ് കുറച്ചിരിക്കുന്നത്. തെറ്റ് തിരുത്തി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നുണ്ട്. ഇതിനു പകരം നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ മുദ്രവില കഴിച്ച് ബാക്കി തുക നല്‍കിയാല്‍ മതിയെന്നും ധനമന്ത്രാലയം വ്യവസ്ഥ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications