കൊല്‍ക്കത്ത: ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ഇ കൊമേഴ്‌സ് സംരംഭം അധികം വൈകില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനി. കമ്പനി ഇ കൊമേഴ്‌സ് രംഗത്തേക്ക് ചുവടുവയ്ക്കുന്നതോടെ രാജ്യത്തെ മൂന്ന് കോടി ചെറുകിട വ്യാപാരികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് റിപ്പോ നിരക്കിൽ കുറച്ചു, വായ്പാ പലിശയിൽ കുറവുണ്ടായേക്കും
തന്റെ പുതിയ ഇ കൊമോഴ്‌സ് പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്കും റീട്ടെയില്‍ വ്യാപാരികള്‍ക്കും നിര്‍മാതാക്കള്‍ക്കും ഒരു പോലെ ലാഭകരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം ഗുജറാത്തില്‍ നടന്ന ഒരു പരിപാടിയിലാണ് ന്യൂ കൊമേഴ്‌സ് രംഗത്തേക്കുള്ള തന്റെ ചുവടുവയ്പ്പിനെ കുറിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ആദ്യമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 12 ലക്ഷം പേര്‍ക്ക് ഇത് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ജിയോയ്ക്ക് 300 ദശലക്ഷം വരിക്കാരുണ്ട്. ഇതിനു പുറമെ രാജ്യത്തെ 6500 നഗരങ്ങളിലായി 10000ത്തിലേറെ റീട്ടെയില്‍ കേന്ദ്രങ്ങളും റിലയന്‍സിനുണ്ട്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് റിലയന്‍സ് പ്രവേശിക്കുന്നതോടെ നിലവിലെ വമ്പന്‍മാരായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ടിനും അത് വലിയ വെല്ലുവിളിയാവുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യന്‍ സ്ഥാപനമെന്ന നിലയ്ക്ക് വിദേശ കമ്പനികള്‍ക്കുള്ള എഫ്ഡിഐ നിയന്ത്രണങ്ങളൊന്നും റിലയന്‍സിനെ ബാധിക്കുകയുമില്ല.
മികച്ച ഇന്റര്‍നെറ്റ് സേവനങ്ങളുമായി ജിയോ രാജ്യത്തെ ഞെട്ടിച്ച പോലെ മുകേഷ് അംബാനിയുടെ പുതിയ ഓണ്‍ലൈന്‍ വ്യാപാര സംരംഭവും വലിയ സംഭവമായി മാറുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരരംഗം. 30 കോടിയിലേറെ വരുന്ന ജിയോ ഉപഭോക്താക്കള്‍ കൈയിലുള്ളപ്പോള്‍ ഇ കൊമേഴ്‌സ് സംരംഭത്തിന്റെ പരസ്യം റിലയന്‍സിന് ഒരു വെല്ലുവിളിയാവില്ല. മാത്രമല്ല, ഉല്‍പ്പന്നങ്ങളുടെ വിതരണം, സപ്ലൈ ചെയിന്‍, ചില്ലറ ഔട്ട്‌ലെറ്റുകള്‍ എന്നിവ കണ്ടെത്താനും റിലയന്‍സിന് പ്രയാസമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.