മുംബൈ: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം വന്‍ പ്രതിസന്ധിയെ നേരിടുന്നതായി കണക്കുകള്‍. പ്രധാന എട്ട് നഗരങ്ങളില്‍ മാത്രം ബില്‍ഡിംഗ് ഡെവലപ്പര്‍മാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കടങ്ങള്‍ നാല് ലക്ഷം കോടി രൂപയിലധികമാണെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഗവേഷണ സ്ഥാപനമായ ലിയാസെസ് ഫൊറാസ് പറയുന്നു. 2009ല്‍ ഇത് വെറും 1.2 ലക്ഷം കോടി രൂപ മാത്രമായിരുന്നു.
ജിയോയുടെ കടന്നു കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വൊഡഫോണ്‍-ഐഡിയ; അവസാന പാദത്തിലെ നഷ്ടം 5000
അതേസമയം, റിയല്‍ എസ്റ്റേറ്റ് രംഗത്ത് 2018 ല്‍ വെറും രണ്ടര ലക്ഷം കോടിയുടെ വ്യാപാരം മാത്രമാണ് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വീടുകളുടെ വില്‍പ്പന 1.28 ഇരട്ടി വര്‍ധിച്ചപ്പോള്‍ പുതിയ വീടുകളുടെ നിര്‍മാണത്തില്‍ 3.33 ഇരട്ടിയുടെ വര്‍ധനവാണുണ്ടായത്.
പുതിയ വീടുകളും കെട്ടിടസമുച്ഛയങ്ങളും നിര്‍മിക്കപ്പെടുന്നതിന് ആനുപാതികമായി അവയുടെ വില്‍പ്പന നടക്കാത്തതാണ് പ്രധാന പ്രശ്‌നം. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം കടമെടുത്താണ് പുതിയ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ഇവരാവട്ടെ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും വാങ്ങാന്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. ഡെവലപ്പര്‍മാരുടെ കടം കുന്നുകൂടാന്‍ ഇതാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ, ഡല്‍ഹി, ബംഗളൂരു, പൂനെ, ഹൈദരാബാദ്, അഹ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെക്കുറിച്ചാണ് ലിയാസെസ് ഫൊറാസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വരുംദിനങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വ്യാപാരം വന്‍തോതില്‍ വളര്‍ന്നാല്‍ മാത്രമേ ഡെവലപ്പര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്ലാത്ത പക്ഷം അവരുടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലാവുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.