ന്യൂഡല്‍ഹി: രാജ്യത്തെ ദരിദ്രരുടെ കീശയിലേക്ക് കുറച്ച് പണം എത്തിച്ചാല്‍ എല്ലാം ആയി എന്നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കരുതുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലെത്തിയാല്‍ ചെയ്യുമെന്ന് പറയുന്നതും ഇതു തന്നെ. ക്ഷേമപദ്ധതികളുടെ ഭാഗമായി ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണമെത്തിച്ചാല്‍ അവരുടെ താല്‍ക്കാലിക കഷ്ടപ്പാടുകള്‍ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല. എന്നാല്‍ ഇത്തരമൊരു പദ്ധതി കൊണ്ട് എല്ലാമായി എന്നു കരുതുന്നത് ശരിയാണോ? സമൂഹത്തിലെ തൊഴില്‍ രഹിതര്‍ക്കിടയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണപരമായ എന്തെങ്കിലും മാറ്റം ഇതുകൊണ്ട് ഉണ്ടാകുമോ?
ഫിന്‍ലാന്റിലെ അനുഭവം
തൊഴിലില്ലായ്മ അനുഭവിക്കുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഫിന്‍ലാന്റ് ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ഇത്തരമൊരു ചര്‍ച്ച ഇപ്പോള്‍ സജീവമാക്കിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു കോടീശ്വരനായ ഫിന്‍ലാന്റ് പ്രധാനമന്ത്രി ജുഹ സിപില ഇത്തരമൊരു ക്ഷേമപദ്ധതിക്ക് തുടക്കം കുറിച്ചത്. 25നും 58നും ഇടയില്‍ പ്രായമുള്ള 2000 പേര്‍ക്ക് മാസത്തില്‍ 560 യൂറോ (45000 രൂപ) എത്തിച്ചുനല്‍കുന്നതായിരുന്നു പദ്ധതി.
ആദ്യത്തെ പരീക്ഷണം
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഈ പദ്ധതി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം ദേശീയ തലത്തില്‍ ഒരു രാജ്യത്ത് ഇത്തരത്തിലൊരു ക്ഷേമ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് ഫിന്‍ലാന്റിലായിരുന്നു. അതുകൊണ്ടുതന്നെ വിവിധ ഗവേഷണ ഏജന്‍സികള്‍ വളരെ താല്‍പര്യത്തോടെയാണ് പദ്ധതിയുടെ പുരോഗതിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. പല ഗവേഷകരും അവരുടെ പ്രാഥമിക കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
തൊഴിലില്ലായ്മ, താല്‍പര്യക്കുറവ്
ഫിന്‍ലാന്റ് അനുഭവിക്കുന്ന തൊഴിലില്ലായ്മയ്ക്കു കാരണം യന്ത്രങ്ങളുടെ വ്യാപകമയ ഉപയോഗമാണ്. മനുഷ്യന്‍ ചെയ്തിരുന്ന ജോലികളേറെയും കംപ്യൂട്ടറുകളും യന്ത്രമനുഷ്യരും ചെയ്തു തുടങ്ങി. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ ഉപയോഗം വ്യാപകമായതോടെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഇതോടൊപ്പം രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള സാമ്പ്രദായിക തൊഴിലുകളോട് യുവാക്കള്‍ക്കുള്ള താല്‍പര്യക്കുറവും വലിയ പ്രശ്‌നമാണിവിടെ.
പദ്ധതി ജനങ്ങളെ മടിയന്‍മാരാക്കുന്നു
സാമൂഹ്യസുരക്ഷാ പദ്ധതിയുടെ 2000 ഗുണഭോക്താക്കളെയും പൊതു തൊഴില്‍ വിപണിയിലെ തൊഴിലന്വേഷകരായ ഇത്ര പേരെയും വച്ച് നടത്തിയാണ് ഫിന്‍ലാന്റിലെ സോഷ്യല്‍ സര്‍വീസ് ഏജന്‍സിയായ കെല പഠനം നടത്തിയത്. സൗജന്യമായി പണം ലഭിക്കുന്നവര്‍ പൊതുവെ മടിയന്‍മാരായാണ് കാണപ്പെടുന്നതെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായതെന്ന് ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസേര്‍ച്ചലെ ഗവേഷണ കോ-ഓഡിനേറ്റര്‍ ഒഹ്‌തോ കാനിനെന്‍ പറയുന്നു.
തൊഴില്‍ രീതിയില്‍ മാറ്റമില്ല
സൗജന്യ സാമ്പത്തിക സഹായം ലഭിക്കുന്നവര്‍ ലഭിക്കാത്തവരെക്കാള്‍ കൂടുതലായി തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതായി പഠനത്തില്‍ കണ്ടെത്തായില്ലെന്ന് കെലയിലെ മുഖ്യഗവേഷകന്‍ മിന്ന ലികാനോ പറയുന്നു. പഠന വിധേയരാക്കിയ മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് സാമ്പത്തിക പരാധീനതകളും ആരോഗ്യ പ്രശ്‌നങ്ങളും കുറവാണെന്നതാണ് പദ്ധതിയുടെ ഗുണമായി പഠനത്തില്‍ നിന്ന് വ്യക്തമാകയത്. അല്ലാതെ തൊഴില്‍ സുരക്ഷയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ഇത് സഹായകമായില്ലെന്നും പഠനം കണ്ടെത്തി.


Click it and Unblock the Notifications