അസ്ഥിരമായി എണ്ണവില, ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ കഴിഞ്ഞകാലത്തെ സമ്പത് വ്യവസ്ഥയെ അട്ടിമറിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും താത്പര്യം ഒരേരീതിയിൽ സംരക്ഷിച്ചുകൊണ്ട്, മനുഷ്യന്റെ ഊർജാവശ്യങ്ങൾ പരമാവധി നിറവേറ്റപ്പെടാൻ ഉത്തരവാദിത്വത്തോടെയുള്ള ഇന്ധനവില നിർണയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു . കേന്ദ്ര പെട്രോളിയം മന്ത്രാലയം സംഘടിപ്പിച്ച, 13-ാം അന്താരാഷ്ട്ര എണ്ണ - വാതക സമ്മേളനം 'പെട്രോടെക്ക് 2019' -ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണ ശുദ്ധീകരണ ശേഷിയിൽ ഇന്ത്യ നാലാമതാണ്. 2030 -ഓടെ 20 കോടി ടൺ ശേഷികൂടി സജ്ജമാകും. ദേശീയ ജൈവ ഇന്ധനനയം കഴിഞ്ഞവർഷമാണ് നടപ്പാക്കിയത്. അനുയോജ്യ വിലയും സ്ഥിരതയുമുള്ള ഇന്ധനലഭ്യതയിലൂടെമാത്രമേ സാമ്പത്തികമേഖലയ്ക്ക് വളരാനും പാവപ്പെട്ടവർക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ പങ്ക് ലഭ്യമാക്കാനും കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.