ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ: ട്രെയിൻ 18, വന്ദേഭാരത് എക്സ്പ്രസ് പ്രധന മന്ത്രി നരേന്ദ്ര മോഡി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാരണാസിയിലേക്ക് പോകുന്ന ട്രെയിൻ ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.ഇന്ത്യൻ എൻജിനീയര്‍മാരുടെ നേതൃത്വത്തിൽ നിര്‍മിച്ച വന്ദേഭാരത് എക്സ്പ്രസ് രാജ്യത്ത് ലോകനിലവാരത്തിലുള്ള ട്രെയിനുകള്‍ നിര്‍മിക്കാമെന്നതിന്‍റെ മികച്ച ഉദാഹരണമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്രെയിനിന്‍റെ പേര് പ്രഖ്യാപിച്ചു കൊണ്ട് നേരത്തെ പറഞ്ഞിരുന്നു.
ചെന്നൈയിലെ ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന് 180 കിലോമീറ്ററാണ് പരമാവധി വേഗം. 97 കോടി രൂപ ചെലവിൽ 18 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിൻ ഓടാൻ പ്രത്യേക എൻജിൻ്റെ ആവശ്യമില്ല. മെട്രോ ട്രെയിനുകളുടെ മാതൃകയിൽ കോച്ചുകള്‍ക്ക് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിൻ ചലിക്കുന്നത്. ഓരോ കോച്ചിനും അടിയില്‍ പിടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം പ്രവര്‍ത്തിക്കുക.
ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവ ഉണ്ടാകും. നിലവിൽ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും പുതിയ വന്ദേഭാരത് ട്രെയിൻ സര്‍വീസ് നടത്തുക.