പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത് അടുത്ത ദിവസം ട്രെയിൻ 18 തകരാറ് മൂലം സര്‍വീസ് നിർത്തി . ബ്രേക്കിങ് സംവിധാനത്തിലുണ്ടായ തകരാറാണ് കാരണമെന്നാണ് സൂചന.
തകരാറ് താത്കാലികമായി പരിഹരിച്ച ശേഷം മൂന്ന് മണിക്കൂറിന് ശേഷം 8.15ഓടെ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും യാത്ര തുടര്‍ന്നു. എന്നാൽ 180 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ട്രെയിൻ 40 കിലോമീറ്റര്‍ വേഗതയിലാണ് യാത്ര തുടര്‍ന്നത്. തകരാറ് പരിഹരിച്ച ശേഷം നാളെ മുതൽ ട്രെയിൻ വീണ്ടും സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ന്യൂഡൽഹിയിൽ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ച് മണിയോടെ ചില കോച്ചുകളുടെ അടിയിൽ നിന്ന് ചില അസാധാരണ ശബ്ദങ്ങള്‍ കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. ചംറോള സ്റ്റേഷനിൽ നിര്‍ത്തിയ ട്രെയിനിന്‍റെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററിലേയ്ക്ക് താഴ്ന്നു. ഇതോടൊപ്പം ട്രെയിന്‍റെ അടിഭാഗത്തുനിന്ന് ദുര്‍ഗന്ധം വമിക്കുകയും പുക ഉയരുകയും ചെയ്തു. തുടര്‍ന്ന് പാതിവഴിയിൽ ട്രിപ്പ് അവസാനിപ്പിച്ച ട്രെയിനിലെ യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി കയറ്റി വിടുകയായിരുന്നു.