ന്യൂഡല്‍ഹി: 40 ധീരജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ അക്രമണത്തിന് പിന്നാലെ പാകിസ്താനും അതിന്റെ സമ്പദ് വ്യവസ്്ഥയ്ക്കും വന്‍ തിരിച്ചടി നല്‍കുന്ന നടപടികളുമായി ഇന്ത്യ മുന്നോട്ട്. ഇന്‍ഡസ് ജല കരാര്‍ പ്രകാരം പാകിസ്താനിലേക്ക് ഇന്ത്യന്‍ നദികളില്‍ നിന്നൊഴുകുന്ന വെള്ളം അണക്കെട്ട് കെട്ടി തടഞ്ഞുനിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനമെന്ന് കേന്ദ്ര ജലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ നമ്മുടെ നദികളില്‍ നിന്നുള്ള ജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചു. കിഴക്കന്‍ നദികളില്‍ നിന്നുള്ള വെള്ളം വഴിതിരിച്ചുവിട്ട് ജമ്മുകശ്മീരിലെയും പഞ്ചാബിലെയും ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് പദ്ധതി.
ഇതിന്റെ ആദ്യപടിയെന്നോണം രവി നദിയില്‍ നിന്നുള്ള ജലം തടയുന്നതിന് ഷാപൂര്‍-കണ്ടി പ്രദേശത്ത് വലിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മറ്റിടങ്ങളിലും താമസിയാതെ അണക്കെട്ടുകള്‍ ഉയരും. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവാന്‍ ആറ് വര്‍ഷമെടുക്കും. ജലമൊഴുക്ക് തടയുന്നതിന് 100 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ട് കെട്ടാനാണ് തീരുമാനം.
ഇത്തരത്തില്‍ അണക്കെട്ട് നിര്‍മിക്കുന്നത് ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960ലുണ്ടാക്കിയ ജല കരാറിന്റെ ലംഘനമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ജലസ്രോതസ്സുകള്‍ ഉപയോഗിക്കുകയെന്നത് രാജ്യത്തിന്റെ അവകാശമാണ്. ബീസ്, രവി, സത്‌ലജ്, ഇന്‍ഡസ്, ചെനാബ്, ഝലം എന്നീ നദികളില്‍ നിന്നുള്ള വെള്ളം ഇരുരാജ്യങ്ങളും പരസ്പരം പങ്കുവയ്ക്കണമെന്നാണ് ഇന്‍ഡസ് ജലകരാര്‍ അനുശാസിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വെള്ളം തടയപ്പെടുന്നത് പാകിസ്താന്റെ കാര്‍ഷിക രംഗത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി തീരുവ 200 ശതമാനം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു.