ന്യൂഡല്‍ഹി: സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന ജെറ്റ് എയര്‍വെയ്‌സിന് പുതിയ വെല്ലുവിളിയായി പൈലറ്റുമാരുടെ ഭീഷണി. തങ്ങള്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ഫെബ്രുവരി 28നകം നല്‍കിയില്ലെങ്കില്‍ വിമാനം പറത്തില്ലെന്നാണ് ഡല്‍ഹി കേന്ദ്രത്തിലെ ഒരു വിഭാഗം പൈലറ്റുമാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന പൈലറ്റുമാരും പണിമുടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയവരില്‍ പെടും.
ജെറ്റ് എയര്‍വെയ്‌സിന്റെ രണ്ടാമത്തെ ഹബ്ബായ ഡല്‍ഹിയില്‍ നിന്ന് 100ഓളം ആഭ്യന്തര സര്‍വീസുകളും 40 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ പൈലറ്റുമാര്‍ പണിമുടക്കുകയാണെങ്കില്‍ പ്രതിദിനം ൂറു കണക്കിന് സര്‍വീസുകള്‍ തടസ്സപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നല്‍കാനുള്ള കുടിശ്ശികയെല്ലാം ഏപ്രില്‍ മാസത്തോടെ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വെയ്‌സ് ഉറപ്പു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പെയ്‌മെന്റ് ഷെഡ്യൂളുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.
പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 1,999 രൂപയുടെ പ്ലാൻ വൊഡാഫോൺ അവതരിപ്പിച്ചു
എന്നാല്‍ ഈ വാഗ്ദാനം മുഖവിലക്കെടുക്കാന്‍ പൈലറ്റുമാര്‍ തയ്യാറായിട്ടില്ല. ജെറ്റ് എയര്‍വെയ്‌സില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ആഗസ്ത് മുതല്‍ ശമ്പളത്തിന്റെ കാല്‍ ഭാഗം മാത്രമാണ് പൈലറ്റുമാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഈ അവസ്ഥയില്‍ മാറ്റമില്ല. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിലും വലിയ പുരോഗതിയുണ്ടായിട്ടില്ല. എന്നിരിക്കെ ഒരു സുപ്രഭാതത്തില്‍ ശമ്പളവും കുടിശ്ശികയും ഒന്നിച്ചു നല്‍കാമെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് വിശ്വസിക്കുകയെന്നാണ് പൈലറ്റുമാരുടെ ചോദ്യം. പൈലറ്റുമാരുടെ പണിമുടക്ക് ഭീഷണിയോട് ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.