ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഈ പോക്ക് പോയാല്‍ അധികം താമസിയാതെ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും 150 ബില്യന്‍ കോടിയുടെ നഷ്ടം കമ്പനിക്കുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരായ സാന്‍ഫോഡ് സി ബേണ്‍സ്റ്റെയിന്‍ ആന്റ് കമ്പനി വിലയിരുത്തുന്നത്.

രാജ്യത്തെ തന്നെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു കൊണ്ട് ലൈഫ് ലോംഗ് അണ്‍ലിമിറ്റഡ് കോള്‍ സൗകര്യം നല്‍കിയതും വരിക്കാര്‍ക്ക് സൗജന്യമായി ജിയോ ഹാന്റ്‌സെറ്റുകള്‍ നല്‍കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എതിരാളികളായ എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് ഉണ്ടായതിനെക്കാള്‍ വലിയ നഷ്ടമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്കുണ്ടാവുന്ന ഈ നഷ്ടം അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ നികത്താന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ജിയോ നല്‍കുന്ന സേവനങ്ങളിലൂടെ ലഭിക്കുന്ന ലാഭത്തിലുടെയാണ് ഇത് പരിഹരിക്കപ്പെടുകയെന്ന് അനലിസ്റ്റുകളായ ക്രിസ് ലെയ്‌നും സാമുവല്‍ ചെന്നും പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോയ്ക്ക് ഫോണ്‍ സബ്സിഡി ഇനത്തില്‍ 7200 കോടി രൂപയും അതിനു വേണ്ടിയുള്ള മുതല്‍ മുടക്ക് ഇനത്തില്‍ 2.6 ട്രില്യണ്‍ രൂപയുമാണ് ബാധ്യത ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജിയോ ഫോണ്‍ നിര്‍മാണം സഹോദര സ്ഥാപനമായ റിലയന്‍സ് റീട്ടെയിലിനു കീഴിലായതിനാല്‍ ജിയോയുടെ ലാഭനഷ്ടക്കണക്കുകളില്‍ ഇത് പ്രതിഫലിക്കില്ല എന്നേയുള്ളൂ എന്നും ഇവര്‍ പറയുന്നു.
തിരിച്ചടിയുടെ ആഘാതം കുറയ്ക്കാന്‍ ജിയോ ഫോണ്‍ സബ്‌സിഡി നിരക്ക് കുറച്ചേ മതിയാവൂക്കന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്ത കാലത്തായി വന്‍ ലാഭമാണ് ജിയോ രേഖപ്പെടുത്തിയിരുന്നത്.

അതേ സമയം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള വൊഡഫോണ്‍ ഐഡിയ സാമ്പത്തിക വര്‍ഷാവസാനത്തോടെ 3200 കോടി രൂപയുടെയും എയര്‍ടെല്‍ 750 കോടിയുടെയും നഷ്ടം രേഖപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications