മുംബൈ: വീഡിയോകോണ്‍ വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍, വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂത്, സുഹൃത്ത് മഹേഷ് പുഗുളിയ എന്നിവരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡുകള്‍ നടത്തി. തുടര്‍ന്ന് ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.
ബൈജൂസ് ലേണിംഗ് ആപ്പ് വരുന്നു; മലയാളം ഉള്‍പ്പെടെ പ്രാദേശിക ഭാഷകളില്‍
വെള്ളിയാഴ്ച ദില്ലിയില്‍ നിന്നെത്തിയ ഇഡി സംഘം കോച്ചാറിന്റെയും ധൂതിന്റെയും വീടുകള്‍ ഉള്‍പ്പെടെ 10ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തിുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഘം പരിശോധന അവസാനിപ്പിച്ചത്. റെയിഡ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവരോട് മുംബൈയിലെ ബല്ലാര്‍ഡ് പിയര്‍ ഓഫീസില്‍ ഹാജരാവാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചന്ദ കോച്ചാറിനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. മൊഴികളിലെ വൈരുധ്യം കണ്ടെത്തുന്നതിനായി ഇവരെ വെവ്വേറെയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ചന്ദ കോച്ചാറിന്റെ ബന്ധുവായ രാജീവ് കോച്ചാറിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഐസിഐസിഐയില്‍ നിന്ന് ലോണ്‍ എടുത്തത് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വീടുകളില്‍ നിന്ന് ഇലക്ട്രോണിക് രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
2012ല്‍ പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളും എണ്ണ-വാതക കമ്പനിയുമായ വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ നിയമവിരുദ്ധമായി അനുവദിച്ചുവെന്നാണ് കോച്ചാറിനെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സിബിഐ, ഇവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഈ രീതിയില്‍ അനധികൃതമായി വായ്പ അനുവദിച്ചിലൂടെ ഭര്‍ത്താവ് ദീപക് കോച്ചാരിനും കുടുംബത്തിനും നേട്ടങ്ങള്‍ ലഭിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം.
ബാങ്കില്‍ നിന്ന് വായ്പ ലഭിച്ച ശേഷം ദീപക് കോച്ചാറിന്റെ സ്ഥാപനമായ നൂപവര്‍ റിന്യൂവബ്ള്‍സില്‍ വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ധൂത് കോടികള്‍ നിക്ഷേപിച്ചതായും സിബിഐ കണ്ടെത്തി. കോച്ചാര്‍ അംഗമായുള്ള കമ്മിറ്റിയായിരുന്നു വീഡിയോകോണിന് വായ്പ അനുവദിച്ചത്.