മുംബൈ: രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് തൊഴിലില്ലായ്മാ നിരക്ക് ഭരണത്തിലിരിക്കുന്ന മോദി സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്ന് 7.2 ശതമാനത്തിലെത്തിയെന്നാണ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് 2016 സപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2018 ഫെബ്രുവരിയില്‍ 5.9 ആയിരുന്നിടത്താണ് ഒരു വര്‍ഷത്തിനു ശേഷം 7.2 ശമതാനമായി ഉയര്‍ന്നിരിക്കുന്നത്.
തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും തൊഴിലില്ലായ്മാ നിരക്ക് വര്‍ധിച്ചുവെന്നത് ഏറെ ഗൗരവമുള്ള കാര്യമാണെന്ന് സിഎംഐഇ തലവന്‍ മഹേഷ് വ്യാസ് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2018 ഫെബ്രുവരിയില്‍ 40.6 കോടി ആളുകള്‍ തൊഴില്‍ രംഗത്ത് ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് 40 കോടിയായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലക്ഷക്കണക്കിന് വീടുകളില്‍ നേരിട്ട് സര്‍വേ നടത്തിയാണ് സിഎംഐഇ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. അതിനാല്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ കണക്കുകളെക്കാള്‍ ആധികാരികമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. നേരത്തേ സര്‍ക്കാരിന്റെ തൊഴിലില്ലായ്മാ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്ത് 45 കൊല്ലത്തില്‍ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് 2017-18 വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
അതേസമയം, 2018ല്‍ 11 ദശലക്ഷം പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടതായും സിഎംഐഇ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ലെ നോട്ട്‌നിരോധനവും 2017ലെ ജിഎസ്ടിയുമാണ് ഇതിന് കാരണമായി പറയുന്നത്.


Click it and Unblock the Notifications