റെയില്‍വേ കോച്ചുകളുടെ നിര്‍മാണത്തില്‍ ചൈനയെ കടത്തിവെട്ടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്). ഫെബ്രുവരിയില്‍ മാത്രം 301 റെയില്‍വേ കോച്ചുകളാണ് ഇതിനകം ഫാക്ടറിയില്‍ നിന്ന് നിര്‍മിച്ചത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ഇതിനകം 2919 കോച്ചുകളുടെ നിര്‍മാണം ഇവിടെ നിന്ന് പൂര്‍ത്തിയാക്കി.
ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍കാര്‍ നിര്‍മാണ യൂനിറ്റായി ഇതുവഴി ഐസിഎഫ് മാറി. ഈ വര്‍ഷം 2600 റെയില്‍വേ കോച്ചുകള്‍ നിര്‍മിച്ച ചൈനീസ് നിര്‍മാതാക്കളെ ഏറെ പിറകിലാക്കിയാണ് ഇന്ത്യന്‍ റെയില്‍വേ ഫാക്ടറിയുടെ ചരിത്ര നേട്ടം. ഈ വര്‍ഷം മാസത്തില്‍ 300 കോച്ചുകളെക്കാള്‍ കൂടുതല്‍ ചെന്നൈ ഫാക്ടറിയില്‍ നിര്‍മിക്കുന്നത് ഇത് രണ്ടാം തവണയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2085 കോച്ചുകളായിരുന്നു ഇവിടെ നിര്‍മിച്ചിരുന്നത്. എന്നാല്‍ 2018 ഏപ്രില്‍ മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 2919 കോച്ചുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കാനായി. അതായത് 40 ശതമാനം ഉല്‍പ്പാദന വര്‍ധനവ്. ഈ വേഗത നിലനില്‍ക്കാനായാല്‍ മാര്‍ച്ച് കൂടി കഴിയുന്നതോടെ ഇത് 3200 ആയി ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ഫാക്ടറി അധികൃതര്‍.
ലോകത്തെ ഏറ്റവും വലിയ റെയില്‍കാര്‍ നിര്‍മാതാക്കളായി മാറിയ ചെന്നൈ ഫാക്ടറിയില്‍ രാജ്യത്തെ മറ്റ് അഞ്ച് ഫാക്ടറികളും ചേര്‍ന്ന് നിര്‍മിക്കുന്നതിനേക്കാള്‍ കൂടുതല്‍ കോച്ചുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകള്‍ ഇവിടെ നിന്നായിരുന്നു നിര്‍മിച്ചത്. ഇത്തരം 44 ട്രെയിനുകള്‍ക്കു വേണ്ട കോച്ചുകള്‍ കൂടി ഇവിടെ നിര്‍മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എസ്ബിഐയുടെ നാഷണൽ പെൻഷൻ സിസ്റ്റത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഇന്ത്യന്‍ റെയില്‍വേയുടെ മോഡേണ്‍ കോച്ച് ഫാക്ടറിയും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം 586 കോച്ചുകള്‍ നിര്‍മിച്ച സ്ഥാനത്ത് ഈ വര്‍ഷം 1283 എണ്ണം ഇവിടെ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉല്‍പ്പാദനത്തില്‍ 118 ശതമാനം വര്‍ധനവാണ് ഫാക്ടറി രേഖപ്പെടുത്തിയിരിക്കുന്നത്.