ദില്ലി: ആവശ്യക്കാര്‍ ഏറെയാണെങ്കിലും ഏപ്രില്‍ മുതല്‍ എണ്ണ കയറ്റുമതിയില്‍ കാര്യമായ കുറവു വരുത്താന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഇത് എണ്ണ വില കുത്തനെ കൂട്ടാന്‍ ഇടവരുത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങളും സര്‍ക്കാരും. തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എണ്ണ വിലയിലുണ്ടാവുന്ന വന്‍ വര്‍ധന ഭരണകക്ഷിക്ക് വലിയ തലവേദന സൃഷ്ടിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ദശലക്ഷം ബാരലിനെക്കാള്‍ കുറയ്ക്കുകയും എണ്ണ കയറ്റുമതി ഏഴു ദശലക്ഷമായി നിയന്ത്രിക്കാനുമാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ആഗോള വിപണിയിലെ എണ്ണ വില ക്രമീകരിക്കുന്നതിനും വിപണിയിലെ എണ്ണയുടെ അധിക സ്റ്റോക്കുകള്‍ തീര്‍ക്കാനുമാണ് കയറ്റുമതി നിയന്ത്രണം. റിഫൈനറികളില്‍ നിന്നും മറ്റ് വ്യാപാരികളില്‍ നിന്നുള്ള എണ്ണയ്ക്ക് വലിയ ആവശ്യം നിലനില്‍ക്കെ, സൗദി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അരാംകോ ഒരു ദിവസം 6,35,000 ബാരല്‍ എണ്ണ മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. അന്താരാഷ്ട്ര തലത്തില്‍ 7.6 ദശലക്ഷം ബാരലിന്റെ പ്രതിദിന ഓര്‍ഡറുകളുണ്ടെങ്കിലും ഏഴ് ദശലക്ഷം ബാരല്‍ മാത്രം നല്‍കാനാണ് പദ്ധതിയെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മാര്‍ച്ചിലെ എണ്ണ കയറ്റമതി ഏഴ് ദശലക്ഷത്തേക്കാള്‍ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവാഹബന്ധം വേർപിരിഞ്ഞോ? ഇനി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?
എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നതിന്റെ ഭാഗമായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്രതിദിനം 10 ദശലക്ഷം ബാരലാണ് സൗദിക്ക് നല്‍കിയിരിക്കുന്ന ക്വാട്ട. എന്നാല്‍ ഇതിനേക്കാള്‍ ഏറെ കുറഞ്ഞ നിരക്കിലാണ് തങ്ങളുടെ എണ്ണ ഉല്‍പ്പാദനമെന്നും മറ്റ് ഒപെക് രാജ്യങ്ങളും ഈ മാതൃക സ്വീകരിക്കണമെന്നും സൗദി വക്താവ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നായ സൗദിയുടെ ഈ തീരുമാനം ഇന്ത്യയിലുള്‍പ്പെടെ എണ്ണ വിലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.