ഇന്‍ഡോര്‍: 10 വര്‍ഷം മുമ്പ് സ്‌പ്രൈറ്റ് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലില്‍ പുഴുവിനെ കണ്ട സംഭവത്തില്‍ ഇന്‍ഡോറിലെ ജില്ലാ ഉപഭോക്തൃ ഫോറം നിര്‍മാണ കമ്പനിയായ കോഴളയ്ക്ക് പിഴയിട്ടത് 25000 രൂപ. ഇവിടത്തെ ബോട്ടിലിംഗ് യൂനിറ്റിനെതിരേയാണ് ഫോറം പിഴ ചുമത്തിയിരിക്കുന്നത്. സ്‌പ്രൈറ്റില്‍ പുഴുവിനെ കണ്ടത് സേവനം നല്‍കുന്നതില്‍ വന്ന പോരായ്മയാണെന്നും അതിനാല്‍ പിഴയടയ്ക്കണമെന്നും ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റ് ഓം പ്രകാശ് ശര്‍മയും അംഗം അതുല്‍ ജെയിനും പറഞ്ഞു.
പുഴുവിനെ കണ്ട സംഭവവുമായി ബന്ധപ്പെട്ട പ്രദേശവാസിയായ നവീന്‍ ജെയിന്‍ ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസിനെതിരേ നല്‍കിയ പരാതിയിലാണ് 10 വര്‍ഷത്തിനു ശേഷം ഫോറത്തിന്റെ വിധിയുണ്ടായിരിക്കുന്നത്. പുഴുവുള്ള സ്‌പ്രൈറ്റ് കുടിക്കാനിടയായ പരാതിക്കാരന് അതുണ്ടാക്കിയ മാനസിക പ്രയാസം ചെറുതല്ലെന്നും നഷ്ടപരിഹാരമായി രണ്ട് മാസത്തിനകം ഇദ്ദേഹത്തിന് തുക നല്‍കണമെന്നും ഫോറം വ്യക്തമാക്കി. ഇതിനു പുറമെ, പുഴുവടങ്ങിയ സ്‌പൈറ്റ് വാങ്ങാന്‍ നല്‍കിയ എട്ട് രൂപയും പരാതി നല്‍കിയ വകയില്‍ ചെലവായ 3000 രൂപയും പരാതിക്കാരന് കമ്പനി നല്‍കണം.
2009ല്‍ ഇന്‍ഡോറിലെ ഒരുകടയില്‍ നിന്ന് മകന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ഭാഗമായാണ് പരാതിക്കാരന്‍ സ്‌പൈറ്റ് ബോട്ടിലുകള്‍ വാങ്ങിയത്. ഇവയിലൊന്നില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ തങ്ങളുടെ സോഫ്റ്റ് ഡ്രിങ്ക് വന്‍ സുരക്ഷയോടെയാണ് തയ്യാറാക്കുന്നതെന്നും ഓരോ ബോട്ടിലും കൃത്യമായി സീല്‍ ചെയ്താണ് വിപണിയിലെത്തിക്കുന്നതെന്നും അതിനാല്‍ തങ്ങളുടെ പാനീയത്തില്‍ പുഴു ഉണ്ടാവാനിടയില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.