സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ് നൽകേണ്ട 462 കോടി രൂപ നല്‍കി അനിൽ അംബാനി ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻറെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള കുടിശ്ശിക പണം കൊടുത്തു തീർക്കാൻ റിലയൻസിന് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ അനിൽ അംബാനി 462 കോടി രൂപ നൽകിയത്.
കോടതിയുടെ മുന്നറിയിപ്പ്
കുടിശ്ശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചാൽ അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത.
പണം എവിടുന്ന്?
കുടിശ്ശിക തുക അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞ് പാപ്പർ ഹർജി നൽകിയ അനിൽ അംബാനിയ്ക്ക് ഇത്ര വേഗം പണം ലഭിച്ചത് എങ്ങനെയെന്ന് അറിയണ്ടേ? അനില്‍ അംബാനിയെ പണം കൊടുത്ത് സഹായിച്ചത് സഹോദരനും ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയാണ്. സമയോചിതമായ പിന്തുണയ്ക്ക് നന്ദി എന്നു പറഞ്ഞ് അനിൽ അംബാനി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുകേഷിനും നിതയ്ക്കും നന്ദി
എന്‍റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്‍റെ സഹോദരന്‍ മുകേഷ്, നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല സമയോചിതമായ പിന്തുണയിലൂടെ എങ്ങനെയാണ് ദൃഢമായ കുടുംബ മൂല്യങ്ങള്‍ പ്രകടിപ്പിക്കേണ്ടത് എന്നും അവർ കാണിച്ചുതന്നു. ഞാനും എന്‍റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും. നിങ്ങള്‍ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നുവെന്നാണ് അനിലിൽ അംബാനിയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.
പാപ്പരാക്കിയതും ചേട്ടൻ
ജേഷ്ഠൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത.
എറിക്സണിന്റെ ആരോപണം
റിലയൻസിന്റെ ദേശീയ നെറ്റ്വർക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് സ്വീഡിഷ് ടെലകോം കമ്പനിയായ എറിക്സണുമായുള്ള കേസ്. ഏഴു വർഷത്തെ കരാർ ലഭിച്ച കമ്പനിക്ക് അതുപ്രകാരമുള്ള പണം നൽകിയില്ലെന്നായിരുന്നു എറിക്സൺ ആരോപിച്ചത് . കുടിശ്ശിക തീർക്കാൻ രണ്ടു തവണ റിലയൻസിന് കോടതി സമയം അനുവദിച്ചിരുന്നു. എന്നാൽ കുടിശ്ശിക അടക്കാൻ അനിൽ അംബാനിക്ക് സാധിച്ചില്ല. റിലയൻസിന് റഫാൽ വിമാനക്കരാറിൽ നിക്ഷേപിക്കാൻ പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക് നൽകാനുള്ള 550 കോടിയുടെ കുടിശ്ശിക ഇതുവരെ തീർത്തിട്ടില്ലെന്നും എറിക്സൺ ആരോപണം ഉന്നയിച്ചിരുന്നു.
malayalam.goodreturns.in