ബെയ്ജിംഗ്: തങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കില്ലെന്ന്! ചൈനീസ് ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസിന്റേതാണ് ഈ നിരീക്ഷണം. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല എന്നതാണ് ഇതിനുള്ള കാരണമായി ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് ചൈനീസ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന പത്രം പറയുന്നത്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയില്‍ ദീര്‍ഘകാലമായി നടക്കുന്ന കാംപയിന് വിജയിക്കാത്തത് അതുകൊണ്ടാണെന്നും പത്രം അഭിപ്രായപ്പെടുന്നു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ '#BoycottChineseProducts' എന്ന പേരില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ചൈനീസ് പത്രത്തിന്റെ അഭിപ്രായപ്രകടനം.
നിങ്ങളുടെ ഫേസ്ബുക്ക് പാസ്വേഡ് ഉടൻ മാറ്റിക്കോളൂ; കോടിക്കണക്കിന് പാസ്വേർഡുകൾ പുറത്ത്
പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യുഎന്നില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ചൈനീസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സോഷ്യല്‍ മീഡിയ കാംപയിന്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി ചൈനയ്ക്കെതിരായ വികാരം ഇളക്കിവിടുകയാണ് ഇന്ത്യയിലെ ഒരുവിഭാഗം ആളുകള്‍ ചെയ്യുന്നതെന്നും ഇത് ശരിയായ രീതിയല്ലെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം അടുത്തകാലത്തായി നല്ല രീതിയില്‍ മെച്ചപ്പെട്ടുവരികയാണ്.
ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്ന സമയത്ത്, ചൈന ഭീഷണിയുയര്‍ത്തി ജനവികാരം ഇളക്കിവിടുന്നത് രാജ്യതാല്പര്യത്തിന് എതിരാണെന്നും പത്രം പറയുന്നു. പ്രശ്നങ്ങളെ വൈകാരികവല്ക്കരിക്കുന്നത് ചിലരുടെ രാഷ്ട്രീയ താല്പര്യത്തിന് ഗുണകരമായിരിക്കാം. എന്നാല്‍ ഇന്ത്യയുടെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതിലൂടെ സാധിക്കില്ല. ഉല്‍പ്പാദന രംഗത്ത് ഇന്ത്യ കൂടുതല്‍ കരുത്ത് കാട്ടേണ്ട സമയമാണിതെന്നും പത്രം അഭിപ്രായപ്പെടുന്നു.