ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്സി സംരംഭമായ ഒലയുടെ സേവനങ്ങള്‍ക്ക് ബെംഗളൂരുവില്‍ ആറു മാസത്തെ വിലക്കേര്‍പ്പെടുത്തിയ ആര്‍ടിഒ നടപടിക്ക് ആയുസ്സ് രണ്ടു ദിവസം മാത്രം. ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ച് ബൈക്ക് ടാക്സി സര്‍വീസ് നടത്തിയെന്നാരോപിച്ച് ആര്‍ടിഒ അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സാമൂഹ്യക്ഷേമ മന്ത്രിയുടെ ട്വിറ്റര്‍ സന്ദേശത്തോടെ നീങ്ങി. ഇതോടെ ഒല ടാക്‌സികള്‍ രണ്ടുദിവസത്തിനു ശേഷം ബംഗളൂരൂ റോഡുകളില്‍ തിരികെയെത്തി. 'ഇന്നു മുതല്‍ ഒലയുടെ ബിസിനസ് പതിവുപോലെ തുടരുമെ'ന്നായിരുന്നു ഞായറാഴ്ച കര്‍ണാടക സാമൂഹ്യക്ഷേമ മന്ത്രി പ്രിയാങ്ക് കാര്‍ഖെ ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, ഗതാഗത രംഗത്ത് പുതിയ സാങ്കേതികവിദ്യ നടപ്പില്‍വരുത്തുന്ന കാര്യത്തില്‍ പുതിയ നയരൂപീകരണം ഉണ്ടാവേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും ബിസിനസ് സ്ഥാപനങ്ങളും തമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി ട്വിറ്റര്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
ആര്‍ടിഒയുടെ നടപടിക്കെതിരേ ജനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒല ടാക്‌സിക്കെതിരായ വിലക്ക് പിന്‍വലിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഒലയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധം അലയടിച്ചിരുന്നു. ആയിരക്കണക്കിന് ഡ്രൈവര്‍മാരെ ബാധിക്കുന്ന നടപടിയാണ് ഒല നിരോധനമെന്നും അത് ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ രംഗത്തെത്തിയത്.
ട്രെയിൻ യാത്രക്കാർക്ക് ഇനി കൂടുതൽ സൗകര്യം; നാലുമണിക്കൂർ മുൻപ് ബോർഡിംഗ് സ്റ്റേഷൻ മാറ്റാം
ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇത് നിയമവിരുദ്ധമാണെന്ന്ആരോപിച്ചായിരുന്നു ഒലയ്‌ക്കെതിരേ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നടപടി. അനുമതിയില്ലാതെ ബൈക്ക് ടാക്സി സര്‍വീസ് നടത്തിയ ഒലയുടെ നടപടി അതുകൊണ്ടുതന്നെ ലൈസന്‍സ് നിയമങ്ങളുടെ ലംഘനമാണെന്നും ആര്‍ടിഒ കുറ്റപ്പെടുത്തിയിരുന്നു.
ബൈക്ക് ടാക്സിയുടെ പേരില്‍ ഒല സേവനങ്ങള്‍ മൊത്തത്തില്‍ വിലക്കിയ നടപടി ഖേദകരമാണെന്നായിരുന്നു നടപടിയുമായി ബന്ധപ്പെട്ട് ഒലയുടെ പ്രതികരണം. ആര്‍ടിഒ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചയുടന്‍ ആഴ്ചകള്‍ക്കു മുമ്പു തന്നെ ബൈക്ക് ടാക്സി സേവനം തങ്ങള്‍ നിര്‍ത്തിയിരുന്നതായും ഒല പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മന്ത്രാലയവുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തുമെന്നും ഒല പറഞ്ഞിരുന്നു.
സെന്‍സെക്‌സ് 38000ല്‍ താഴെ, വിപണി താഴേക്കിറങ്ങാന്‍ അഞ്ചു കാരണങ്ങള്‍