ജെറ്റ് എയർവേസിൽ നിന്ന് സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയൽ രാജി വച്ചതിനെ തുടർന്ന് സഹായ വാഗ്ദാനവുമായി വിജയ് മല്യ രംഗത്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിനെ കരകയറ്റാന്‍ തന്റെ പണമുപയോഗിക്കാനാണ് ബാങ്കുകളോട് വിജയ് മല്യയുടെ നിര്‍ദേശം. തന്റെ പേരിലുള്ള വായ്പകള്‍ തീര്‍പ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടി വെക്കാമെന്ന് പറഞ്ഞ 4,400 കോടി ഉപയോഗിച്ച് ജെറ്റ് എയർവെയ്സിനെ രക്ഷിച്ചു കൂടേയെന്നാണ് മല്യയുടെ ചോദ്യം.
ഇത് രണ്ടാം തവണയാണ് തന്റെ പണം ഉപയോഗിച്ച് ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ പൊതുമേഖല ബാങ്കുകളോട് മല്യ ആവശ്യപ്പെടുന്നത്. ജെറ്റ് എയര്‍വെയ്‌സിനെ സംരക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ കടം നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും ഇത്തരത്തില്‍ സഹായിച്ചിരുന്നുവെങ്കില്‍ കിങ്ഫിഷര്‍ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തില്ലായിരുന്നു എന്നും വിജയ് മല്യ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 9,000 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടന്ന വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനിലാണുള്ളത്.
8000 കോടി രൂപയാണ് ജെറ്റ് എയര്‍വെയ്‌സിനുള്ള കടബാധ്യത. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി ഇപ്പോൾ കടന്നു പോകുന്നത്. 1500 കോടി രൂപ ബാങ്കുകള്‍ നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇന്നലെ ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും രാജിവച്ചിരുന്നു.
malayalam.goodreturns.in