സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ഞായറാഴ്ച്ച ആണെങ്കിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സർക്കാർ ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ, അക്കൗണ്ട് ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാണ് ആർബിഐയുടെ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക വർഷ ക്ലോസിങിനോട് അനുബന്ധിച്ച് സർക്കാറിന്റെ രസീത്, പേയ്മെന്റ് ഇടപാടുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത്.
അതേസമയം സർക്കാരിന് അയച്ച പ്രത്യേക നിർദ്ദേശത്തിൽ 2018-19 സാമ്പത്തിക വർഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാർച്ച് 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31 ഞായറാഴ്ച്ചയായതിനാൽ പ്രവർത്തനം സുഗമമായി നടക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആർബിഐ സർക്കാരിനെ അറിയിച്ചു.
സർക്കാർ ഇടപാടുകൾ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാർച്ച് 31ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. ആർടിജിഎസ്, എൻഇഎഫ്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഇടപാടുകളും 2019 മാർച്ച് 30, 31 തീയതികളിലേയ്ക്ക് കൂടി ദീർഘിപ്പിച്ചേക്കും. ഇത് സംബന്ധിച്ച നിർദേശങ്ങളും ആർബിഐ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
malayalam.goodreturns.in