എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ഭക്ഷണ കാര്യത്തിലും നിയന്ത്രണം. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ജോലി സമയത്ത് മുന്തിയ ഇനം ഭക്ഷണം കഴിക്കരുതെന്നാണ് കമ്പനി അധികൃതരിൽ നിന്ന് ഇ-മെയിൽ സന്ദേശമായി ലഭിച്ചിരിക്കുന്ന നിര്‍ദേശം.
മെനുവിലുള്ള ഭക്ഷണം മാത്രം
ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമെ കഴിക്കാവൂ. അതായത് കമ്പനി മെനുവിലുള്ള ഭക്ഷണം മാത്രം. പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്നും എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമിതാബ് സിങ് പൈലറ്റുമാര്‍ക്ക് അയച്ച ഇ-മെയിലിൽ പറയുന്നു.
ആരോഗ്യ പ്രശ്‌നമുള്ളവർക്ക് ഇളവ്
ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കുമാത്രമാണ് പ്രത്യേക ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. അതും ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രം.
ബര്‍ഗറും സൂപ്പും
പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നതായി കമ്പനി കണ്ടെത്തിയിരുന്നു. ഇത് അത് കമ്പനിയുടെ ഭക്ഷണ ചെലവ് വര്‍ധിപ്പിക്കുന്നതായും അതിനാലാണ് ഇത്തരത്തിൽ ജീവനക്കാർക്ക് മെയിൽ അയച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഭക്ഷണം മോഷ്ടിച്ചു
വിമാന യാത്രയില്‍ വിതരണം ചെയ്യാതെ ബാക്കിയായ ഭക്ഷണ സാധനങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച നാല് ജീവനക്കാര്‍ക്കെതിരേ എയര്‍ ഇന്ത്യ അടുത്തിടെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ കാറ്ററിംഗ് വിഭാഗം ജീവനക്കാരും രണ്ടു പേര്‍ കാബിന്‍ ക്രൂയില്‍പ്പെട്ടവരുമായിരുന്നു.
മുറികൾ പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിയ്ക്ക് ശേഷം മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ജീവനക്കാരോട് മുറികൾ പങ്കു വയ്ക്കാൻ കഴിഞ്ഞ വർഷം എയർ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലിംഗപരമായ പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ടെന്നും കമ്പനി അന്ന് അറിയിച്ചിരുന്നു. അതായത് സ്ത്രീ ജീവനക്കാർക്ക് ഒപ്പം പുരുഷ ക്യാബിൻ ക്രൂ അംഗങ്ങളും പുരുഷ ജീവനക്കാർക്ക് ഒപ്പം സ്ത്രീകളും താമസിക്കാൻ പാടില്ലെന്നാണ് അന്ന് കമ്പനി വ്യക്തമാക്കിയത്. കൂടാതെ 5 സ്റ്റാർ ഹോട്ടലുകളിൽ നിന്ന് 3 സ്റ്റാർ ഹോട്ടലുകളിലേയ്ക്ക് താമസം മാറണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications