മഥുര ലോക്സഭാ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന സിറ്റിംഗ് എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. രാഷ്ട്രീയത്തിലിറങ്ങിയ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ആസ്തി മൂല്യം 34.46 കോടി രൂപയാണ് ഉയർന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ആകെ സ്വത്ത്
നിലവിൽ 101 കോടി രൂപയുടെ ആസ്തിയാണ് ഹേമമാലിനിക്കുള്ളത്. ബംഗ്ലാവുകൾ, ആഭരണങ്ങൾ, ഷെയറുകൾ, ടേം ഡിപ്പോസിറ്റുകൾ എന്നിവകൾ ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ മൂല്യമാണ് ഇത്. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ആകെ ആസ്തി 66 കോടി രൂപയായിരുന്നു.
ഭർത്താവിന്റെ ആസ്തി
ഹേമമാലിനിയുടെ ഭർത്താവും നടനുമായ ധർമേന്ദ്ര സിംഗ് ഡിയോളിന്റെ ആസ്തിയിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 12.30 കോടി രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. 124 കോടിയാണ് ധർമ്മേന്ദ്രയുടെ ആകെ ആസ്തി.
സത്യവാങ്മൂലം
മഥുര പാർലമെൻററി മണ്ഡലത്തിൽ നിന്നും ലോക്സഭാ സ്ഥാനാർത്ഥിയായി രണ്ടാം തവണയാണ് ഹേമമാലിനി മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിച്ചതിനൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ നൽകിയത്.
ആദായ നികുതി റിട്ടേൺ
സ്വത്തു വിവരങ്ങൾക്കൊപ്പം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലഭിച്ച ആദായനികുതി റിട്ടേണുകളുടെ വിവരങ്ങളും സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. ഹേമമാലിനിക്കും ഭർത്താവിനും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 10 കോടി രൂപ വീതമാണ് ആദായ നികുതി റിട്ടേൺ ലഭിച്ചത്.
വരുമാനം
2013 -14 സാമ്പത്തിക വർഷം 15.93 ലക്ഷം രൂപയാണ് നികുതി ബാധകമായ വരുമാനമായി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ 2017-18 സാമ്പത്തിക വർഷം ഇത് 1.19 കോടി രൂപയാണ്. 2014-15ൽ 3.12 കോടി രൂപയും, 2015-16 ൽ 1.19 കോടി രൂപയും, 2016-17 ൽ 4.30 കോടി രൂപയുമാണ് വരുമാനം.
ആഡംബര കാർ
രണ്ട് കാറുകളാണ് ഹേമമാലിനിക്കുള്ളത്. 2011 ൽ 33.62 ലക്ഷം രൂപ വില നൽകി വാങ്ങിയ ഒരു മെഴ്സിഡേസും 2005ൽ 4.75 ലക്ഷം രൂപ വിലയ്ക്ക് വാങ്ങിയ ടൊയോട്ട കാറും.
കടം
ഹേമമാലിനിയ്ക്ക് 6.75 കോടി രൂപയുടെയും ഭർത്താവിന്റെ 7.37 കോടി രൂപയുടെയും കടബാധ്യത ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ ജുഹൂ വിലെ പാർലിലുള്ള ഇവരുടെ ബംഗ്ലാവ് നിർമ്മിക്കാനെടുത്ത വായ്പയുടെ ഭാഗമാണ് ഈ തുക. 58 കോടി രൂപ ചെലവഴിച്ചാണ് ഈ ബംഗ്ലാവ് നിർമ്മിച്ചത്.
രാഷ്ട്രീയം
2014ൽ മഥുര എംപി ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഹേമമാലിനി രാജ്യസഭാ എംപി ആയിരുന്നു, 2003 മുതൽ 2009 വരെയും പിന്നീട് 2011 മുതൽ 2012 വരെയും. വിദേശകാര്യ മന്ത്രാലയം, ഗതാഗതം, ടൂറിസം, സാംസ്കാരികം, വനിതാ ശാക്തീകരണം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് തുടങ്ങി വിവിധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളിൽ അംഗമായിരുന്നു.
malayalam.goodreturns.in