ദില്ലി: രാജ്യത്തെ ആറു രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് അധികാരം കൈക്കലാക്കിയ അദാനി ഗ്രൂപ്പ് എയര്‍ലൈന്‍ ബിസിനസ് രംഗത്തേക്കും ചുവടുവയ്ക്കുന്നതായി സൂചന. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ജെറ്റ് എയര്‍വെയ്‌സ് സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ക്ക് പണം നല്‍കാനാവാതെ ജെറ്റ് എയര്‍വെയ്‌സ് എണ്‍പതിലേറെ വിമാനങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് ഉടമകളായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ഡയരക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ച് നിയന്ത്രണം ബാങ്കിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിക്ക് വിട്ടിരുന്നു. മാര്‍ച്ച് 25ന് ചേര്‍ന്ന ബോര്‍ഡ് യോഗം ഭരണമാറ്റത്തിന് അനുവാദം നല്‍കുകയും കമ്പനിയെ ലേലത്തില്‍ വില്‍ക്കാല്‍ തീരുമാനിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്‍പതോടെ താല്‍പര്യ പത്രം ക്ഷണിക്കുകയും ഏപ്രില്‍ 30ന് ലേലത്തില്‍ വില്‍ക്കുകയും ചെയ്യുമെന്നാണ് സൂചന.
യാത്രകൾ ഏപ്രിലിലേയ്ക്ക് മാറ്റിക്കൊള്ളൂ; വിമാന ടിക്കറ്റ് നിരക്ക് അടുത്ത മാസം കുറയും
അഞ്ചു വര്‍ഷം മുമ്പ് സ്‌പൈസ് ജെറ്റില്‍ നിക്ഷേപം ഇറക്കാന്‍ അദാനി ഗ്രൂപ്പ് നടത്തിയ ശ്രമം പക്ഷെ വിജയിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എയര്‍ലൈന്‍സ് സ്വന്തമാക്കാനുള്ള അവരുടെ ശ്രമം ഫലം കാണുമന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്. അഹ്മദാബാദ്, ജെയ്പൂര്‍, ഗുവാഹത്തി, ലക്‌നൗ, മഗംളൂരു, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് നേരത്തേ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തമായി എയര്‍ലൈന്‍സ് കൂടിയുണ്ടാവുകയെന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.
അതിനിടെ ജെറ്റ് എയര്‍വീസ് സര്‍വീസ് നിര്‍ത്തിയ 84 വിമാനങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന 35 വിമാനങ്ങളില്‍ നിന്ന് ഇനി കുറയില്ലെന്നും ഏപ്രിലോടെ 40 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യോമയാന മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.