ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ ജെറ്റ് എയര്‍വെയ്‌സ് തിരിച്ചുവരവിന്റെ പാതയില്‍. ഈ മാസം 215 പ്രതിദിന സര്‍വീസുകള്‍ നടത്താനാണ് കമ്പനിയുടെ തീരുമാനം. ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സമ്മര്‍ ഷെഡ്യൂളിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതിയും നല്‍കിക്കഴിഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിലത്തിറക്കിയ വിമാനങ്ങളില്‍ നിന്ന് 40 എണ്ണം സര്‍വീസ് നടത്തുന്നതിനായി തിരികെയെത്തിക്കുമെന്ന വാഗ്ദാനം പൂര്‍ണമായി പാലിക്കാനാവുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
നിലവില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ താല്‍ക്കാലിക മാനേജ്‌മെന്റായി പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, ഇടക്കാലാശ്വാസമായി സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് നടപ്പിലാവാതെ വന്നതാണ് നേരത്തേ വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ വാക്ക് പാലിക്കാനാവാതെ പോയതെന്നും കമ്പനി വ്യക്തമാക്കി.
2018 ഡിസംബറില്‍ 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35 വിമാനങ്ങള്‍ മാത്രമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. 70 ശതമാനത്തോളം വിമാനങ്ങള്‍ ലീസിന് നല്‍കിയ കമ്പനികള്‍ക്ക് വാടക നല്‍കാനില്ലാത്തതിനാല്‍ നിലത്തിറക്കുകയായിരുന്നു.
നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാർഡിലെ പേരും വിലാസവും ഓൺലൈനായി മാറ്റാം; ചെയ്യേണ്ട കാര്യങ്ങൾ ഇതാ
നിലവില്‍ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത നാല് ആഴ്ചത്തേക്കുള്ള ഷെഡ്യൂള്‍ മാത്രമാണ് ജെറ്റ് എയര്‍വെയ്‌സ് നല്‍കിയിരിക്കുന്നതെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നിലവില്‍ ആഴ്ചയില്‍ 1505 സര്‍വീസുകള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദില്ലി, മുംബൈ, ഇന്‍ഡോര്‍ സെക്ടറുകളിലേക്കാണ് ഇവയിലേറെയും സര്‍വീസ് നടത്തുക.