റിയാദ്: 2018ല്‍ ലോകത്ത് ഏറ്റവും വലിയ ലാഭം കൊയ്ത കമ്പനിയേതെന്ന് ചോദിച്ചാല്‍ സൗദിയിലെ എണ്ണ ഭീമനായ അരാംകോ ആണെന്നാണ് ഉത്തരം. ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന കമ്പനിയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ആപ്പിളിനെ പോലും കടത്തിവെട്ടി അരാംകോ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയത്. അരാംകോയുടെ ഷെയറുകള്‍ ഓഹരി വിപണയില്‍ വില്‍ക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് തങ്ങളുടെ സമ്പത്ത് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായത്.
സൗദിയിലെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കിന്റെ 70 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു നടപടി. സാബിക്കിന്റെ 69.1 ബില്യന്‍ ഡോളറിന്റെ ഓഹരികളാണ് അരാംകോ വാങ്ങുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന മെഗാപദ്ധതിയുടെ ഭാഗമായാണിത്.
കേരള ബാങ്ക് വെള്ളത്തിലാകുമോ? ആർബിഐയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ്
2018ല്‍ അരാംകോയ്ക്ക് 111.1 ബില്യന്‍ ഡോളറിന്റെ ലാഭമുണ്ടായതായി കമ്പനിയുടെ കണക്കുകള്‍ പരിശോധിച്ച അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളായ ഫിച്ച്, മൂഡീസ് എന്നിവ അറിയിച്ചു. ലോകത്തിലെ മികച്ച അഞ്ച് എണ്ണക്കമ്പനികളുടെ ആകെ ലാഭത്തെക്കാള്‍ അധികമാണിത്. യുഎസ് എണ്ണക്കമ്പനികളായ ഷെവ്‌റോണ്‍, എക്‌സോണ്‍ മൊബീല്‍, ബ്രിട്ടീഷ് കമ്പനിയായ ബിപി, ആംഗ്ലോ-ഡച്ച് കമ്പനിയായ റോയല്‍ ഡച്ച് ഷെല്‍, ഫ്രഞ്ച് എണ്ണ ഭീമനായ ടോട്ടല്‍ എന്നിവയുടെ മൊത്തം ലാഭമെടുത്താല്‍ 80 ബില്യന്‍ ഡോളര്‍ മാത്രമേ വരൂ. കഴിഞ്ഞ വര്‍ഷം അരാംകോ 359.9 ബില്യന്‍ ഡോളറിന്റെ മൊത്ത വരുമാന നേട്ടം കൈവരിച്ചതായും ഏജന്‍സികള്‍ കണ്ടെത്തി.
അരാംകോയുടെ വരവോടെ ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന പേര് ആപ്പിളിന് നഷ്ടമായി. യുഎസ് ടെക്‌നോളജി ഭീമനായ ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 50 ബില്യന്‍ ഡോളറായിരുന്നു. കടബാധ്യതകള്‍ കുറവാണെന്നതാണ് സൗദി അരാംകോയുടെ പ്രധാന സവിശേഷതകളില്‍ ഒന്നെന്ന് ഫിച്ച് റേറ്റിംഗ്‌സ് പറഞ്ഞു. എന്നാല്‍ അരാംകോയ്ക്ക് ഫിച്ച് നല്‍കിയത് എ ക്രെഡിറ്റ് റേറ്റിംഗും മൂഡീസ് നല്‍കിയത് എ-1 റേറ്റിംഗുമാണ്. കമ്പനിയുടെ വരുമാനത്തിലേറെയും സൗദി സര്‍ക്കാരാണ് കൊണ്ടുപോവുന്നത് എന്നതാണ് കാരണം.